കോണ്‍ഗ്രസ് പാവങ്ങള്‍; ഓഫീസ് അക്രമിച്ചത് ബിജെപിയെന്ന് ജയരാജന്‍

കോണ്‍ഗ്രസ് പാവങ്ങള്‍; ഓഫീസ് അക്രമിച്ചത് ബിജെപിയെന്ന് ജയരാജന്‍

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുന്നുവെന്ന് ആരോപിച്ച ഇപി ജയരാജന്‍, പ്രകോപനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും പ്രതികരിച്ചു. ഇക്കുറി കോണ്‍ഗ്രസിന് പങ്കില്ലെന്ന് പറയാതെ പറഞ്ഞ ജയരാജന്‍ കുറ്റം ചുമത്തുന്നത് ബിജെപിക്ക് മുകളിലാണ്.  കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗണ്‍സിലര്‍ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ അക്രമമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ ഇ പി ജയരാജന്‍, സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ വീഴരുതെന്നും നിര്‍ദ്ദേശിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ ഓഫീസ് ജീവനക്കാര്‍ ആക്രമിക്കുക എന്നതും ലക്ഷ്യമായിരുന്നുവെന്ന് ഇ പി ജയരാജന്‍ ആരോപിക്കുന്നു. തുടര്‍ച്ചയായി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമം നടക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കലാപ ലക്ഷ്യം കരുതിയിരിക്കണമെന്നും പ്രകോപനത്തില്‍ വീഴരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എകെജി സെന്റര്‍ പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഫലം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.