ഗണ്മാന്മാരുടെ മർദ്ദനം; പ്രതികൾക്ക് പണിയാകും; നിർണായകമായി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ മർദിച്ച കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി ഗൺമാൻമാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊഴി. ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. പോലീസ് മാനുവൽ പ്രകാരം 32 ഇഞ്ച് നീളമാണ് ഒരു ലാത്തിക്ക് വരുന്നത്. എന്നാൽ, ഗൺമാൻമാർ ഉപയോഗിച്ച ലാത്തിക്ക് അതിനേക്കാൾ നീളം കൂടുതലാണെന്നും ഉദ്യോഗസ്ഥൻ നൽകിയ മൊഴിയിൽ പറയുന്നു.