ട്രംപിനെ കൊല്ലും’; വീണ്ടും ഇറാൻ ഭീഷണി, ടെഹ്റാനിൽ കൂറ്റൻ ബോർഡ്
Tehran Billboard Sparks Global Tension: 'We Will Kill Trump' Message Goes Viral
ടെഹ്‌റാൻ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ, തലസ്ഥാനമായ ടെഹ്‌റാനിലെ എംഗലാബ് സ്‌ക്വയറിൽ ട്രംപിന്റെ മൃതദേഹം ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമൻ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കത്തിൽ വധിക്കപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുഷ്ടി ചുരുട്ടിയ രൂപത്തിലുള്ള പ്രതിമയ്ക്ക് സമീപമാണ് രാഷ്ട്രീയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തുറന്നിട്ട കറുത്ത ശവപ്പെട്ടിയിൽ ട്രംപിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന ചിത്രമാണ് പുതിയ ഹോർഡിങ്ങിലുള്ളത്. ചിതറിക്കിടക്കുന്ന മുടിയും അടഞ്ഞ കണ്ണുകളും വായുമുള്ള രൂപത്തിൽ, വയറിനു മുകളിൽ ചുവന്ന ടൈയിൽ കൈകൾ വച്ചിരിക്കുന്ന രീതിയിലാണ് ചിത്രം. ശവപ്പെട്ടിക്ക് മുകളിലായി ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് പേർഷ്യനിലും ഇംഗ്ലീഷിലും വലിയ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ അനുസ്മരണ ചടങ്ങുകളിൽ ഉപയോഗിച്ച കറുത്ത ബോർഡിനു സമാനമായാണ് ഈ ശവപ്പെട്ടിയും ചിത്രീകരിച്ചിരിക്കുന്നത്. ട്രംപിനെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ ഇറാനിലെ ബോർഡുകളിൽ പുതിയതല്ല. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ട്രംപിന്റെ വായ ഹോർമൂസ് കടലിടുക്കിന്റെ ചിത്രവുമായി തുന്നിച്ചേർത്ത രീതിയിലുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ദി ബ്രേക്കിങ് പോയിന്റ്’ എന്ന ഇംഗ്ലീഷ് വാചകവും ഇതിലുണ്ടായിരുന്നു.