"വോട്ട് വെട്ടാം... പക്ഷേ പൗരത്വം വെട്ടാനാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധി വ്യക്തമാക്കി സുപ്രീം കോടതി"
വോട്ടർ പട്ടിക പുതുക്കൽ നടപടിയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം.
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന (Special Intensive Revision - SIR) സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നടത്തിയ സുപ്രധാന നിരീക്ഷണം ശ്രദ്ധേയമായി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം നിർണയിക്കാനുള്ള അധികാരം കമ്മീഷന് ഇല്ലെന്ന് കോടതി വ്യക്തമാക്കി.
പൗരത്വം സംബന്ധിച്ച വിഷയങ്ങൾ പൗരത്വ നിയമം (Citizenship Act) അനുസരിച്ചാണ് തീരുമാനിക്കേണ്ടതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വോട്ടർ പട്ടിക തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നതിൽ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടികൾ നിയമാനുസൃതമായിരിക്കണമെന്നും, ബാധിക്കപ്പെടുന്ന വ്യക്തികൾക്ക് മതിയായ അവസരം നൽകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രപരിശോധന (SIR) നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി തുടർന്നും പരിഗണിച്ചുവരികയാണ്. കേസിൽ അന്തിമവിധി പിന്നീട് പ്രഖ്യാപിക്കും.
രതീഷ് കാട്ടുകുളങ്ങര