മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത പീഡനം, അവഹേളനം: കാർ മനപ്പൂർവം നദിയിലേക്ക് ഇടിച്ചിറക്കി; അധ്യാപകനും രണ്ടുമക്കളും മരിച്ച നിലയിൽ

42-year-old government teacher Sunil More and his two children died in a car plunge

മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത പീഡനം, അവഹേളനം: കാർ മനപ്പൂർവം നദിയിലേക്ക് ഇടിച്ചിറക്കി; അധ്യാപകനും രണ്ടുമക്കളും മരിച്ച നിലയിൽ

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡിൽ അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും മരിച്ചു. ഹിമായത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ സുനിൽ മോറെ (42), മകൾ സാറ (12), മകൻ സുമിത് (8) എന്നിവരാണ് മരിച്ചത്. അധ്യാപകൻ മക്കളോടൊപ്പം ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ അംദുര-പുനെഗാവ് റോഡിലായിരുന്നു സംഭവം. സുനിൽ ഓടിച്ചിരുന്ന കാർ ഗോദാവരി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ സൈഡ് മെറ്റൽ റെയിലിംഗുകൾ തകർത്ത് പുഴയിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. സംഭവസമയത്ത് സുനിലിന്റെ ഭാര്യ വീട്ടിലായിരുന്നു. സുനിൽ കാർ മനപ്പൂർവം നദിയിലേക്ക് ഇടിച്ചിറക്കിയതാണ് എന്നാണ് പോലീസിന്റെ സംശയം.

തന്റെ മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത പീഡനം നേരിടുന്നുണ്ടെന്നും അതിനാൽ മക്കളോടൊപ്പം ജീവിതം അവസാനിപ്പിക്കുകയാണെന്നും സുനിൽ തന്റെ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുഴയിൽ നിന്നും കാറും അതിനുള്ളിൽ സുനിലിന്റെയും മക്കളുടെയും മൃതദേഹങ്ങളും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സുനിൽ തന്റെ വാട്‌സാപ്പ് സ്റ്റാറ്റസിൽ ഉന്നയിച്ച പീഡന ആരോപണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.