വമ്പൻ ട്വിസ്റ്റ്;നഗരസഭ പിടിച്ചെടുത്ത് കോൺഗ്രസ് ; CPIM ന് ഇരുട്ടടി
പാലാ നഗരസഭയിലെ അവിശ്വാസ നീക്കങ്ങളിൽ കോൺഗ്രസിന്റെ നിലപാട് നിർണായകമാകുന്നു; ഭരണം നിലനിൽക്കുമോ മാറുമോ എന്നത് വരാനിരിക്കുന്ന വോട്ടെടുപ്പ് തീരുമാനിക്കും.
രാഷ്ട്രീയ നാടകങ്ങളും അണിയറ നീക്കങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ് പാലാ നഗരസഭയിൽ. തുടർച്ചയായ മൂന്നാം ദിവസവും ക്വാറം തികയാതെ കൗൺസിൽ യോഗം മുടങ്ങിയിരിക്കുന്നു! നഗരസഭയുടെ എഴുപത്തിയഞ്ചു വർഷത്തെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതാക്കളൊക്കെ ക്യാമറയ്ക്ക് മുന്നിൽ വന്ന് ഇതൊരു വലിയ വിജയമാണെന്നും, തങ്ങളുടെ ട്രയൽ റൺ പാസായെന്നുമൊക്കെ വലിയ വായിൽ വിളിച്ചുപറയുന്നുണ്ട്.പക്ഷേ, അവർ മനസ്സിലാക്കാത്ത ഒരു പരമാർത്ഥമുണ്ട്, പാലാ നഗരസഭയിലെ ഈ കളിയിലെ യഥാർത്ഥ 'കിംഗ് മേക്കർമാർ' ആരാണെന്ന് ചോദിച്ചാൽ, അതിനൊരൊറ്റ ഉത്തരമേയുള്ളൂ... അത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്! അതെ, പാലായിലെ ഈ യു.ഡി.എഫ് ഭരണം താഴെ വീഴ്ത്തണമോ, അതോ അതിശക്തമായി കെട്ടിപ്പുറപ്പിച്ചു നിർത്തണമോ എന്ന് തീരുമാനിക്കാനുള്ള മാന്ത്രികച്ചരട് ഇപ്പോൾ ഇരിക്കുന്നത് കോൺഗ്രസിന്റെ കയ്യിൽ മാത്രമാണ്!വരുന്ന ഇരുപത്തിയൊന്നാം തീയതിയാണ് നഗരസഭാധ്യക്ഷയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച. തരംകിട്ടിയാൽ ഭരണം പിടിച്ചെടുക്കാം എന്ന് കരുതി ഇടതുപക്ഷം ആയുധങ്ങൾക്ക് മൂർച്ച കൂട്ടി കാത്തിരിക്കുകയാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ ആ മോഹക്കണക്കുകളെല്ലാം വെറും വെള്ളത്തിൽ വരച്ച വരയാക്കി മാറ്റുന്ന ഒരു അപ്രതീക്ഷിത നീക്കമാണ് കഴിഞ്ഞ ദിവസം പാലാ നഗരസഭാ ഹാളിൽ കണ്ടത്.കോൺഗ്രസ് അംഗങ്ങളെല്ലാം വിട്ടുനിൽക്കുമെന്ന പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് കോൺഗ്രസ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽ നഗരസഭാ ഹാളിലേക്ക് ലേശം മാസ്സായിത്തന്നെ കടന്നുവന്നു! അതോടെ പ്രതിപക്ഷത്തിന്റെ കൺഫ്യൂഷൻ ഇരട്ടിയായിരിക്കുകയാണ്.പാർട്ടി തീരുമാനത്തിനൊപ്പം മാത്രമേ കോൺഗ്രസ് അംഗങ്ങൾ നിലകൊള്ളൂ എന്ന് പാർലമെന്ററി പാർട്ടി നേതാവ് ടോണി തൈപ്പറമ്പിൽ വളരെ വ്യക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ഭരണമുന്നണിയായ യു.ഡി.എഫിലെ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് വിമതയായി ജയിച്ച ഉപാധ്യക്ഷ മായാ രാഹുലും 12 ഇടതുപക്ഷ അംഗങ്ങളുമാണ് പ്രധാനമായും വിട്ടുനിന്നത്. കോൺഗ്രസ് അംഗങ്ങൾ നഗരസഭാധ്യക്ഷയ്ക്കെതിരേ തിരിഞ്ഞതോടെയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയത്.
അവിശ്വാസപ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗം മായാ രാഹുലും സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. നിലവിലുള്ള യു.ഡി.എഫ്. അംഗങ്ങളിൽ രണ്ടുപേർ അവിശ്വാസപ്രമേയത്തെ പിന്തുണച്ചാൽ അധ്യക്ഷയ്ക്ക് സ്ഥാനമൊഴിയേണ്ടിവരും. നഗരസഭാധ്യക്ഷ ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരേ വിവിധ വിഷയങ്ങളിൽ നിലപാടെടുത്ത കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നാലും അവിശ്വാസം വിജയിക്കില്ല,പക്ഷെ അധ്യക്ഷയിൽ വിശ്വാസമിെല്ലന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള സാധ്യത കുറവാണ്. ഇടതുപക്ഷത്തിന്റെ കൂടെപ്പോയി വോട്ട് ചെയ്യാൻ കോൺഗ്രസിലെ ഭൂരിഭാഗം അംഗങ്ങൾക്കും താല്പര്യമില്ല. കാരണം, വികസന മുരടിപ്പിന്റെ പര്യായമായ ഇടതുപക്ഷത്തിന് അധികാരം പിടിച്ചെടുക്കാനുള്ള ഒരു ചവിട്ടുപടിയാകാൻ കോൺഗ്രസ് കൗൺസിലർമാർ തയ്യാറല്ല എന്നതുതന്നെ,വരും ദിവസങ്ങളിൽ കൗൺസിലർമാർക്ക് വിപ്പ് നൽകുന്നതുൾപ്പെടെയുള്ള കൃത്യമായ നീക്കങ്ങളിലേക്ക് കോൺഗ്രസ് ലീഡർഷിപ്പ് കടക്കുകയാണ്. പാലായിലെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച യു.ഡി.എഫ് ഭരണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം എത്രയൊക്കെ കുതന്ത്രങ്ങൾ മെനഞ്ഞാലും, അതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസിന് നന്നായറിയാം.അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ ഇരുപത്തിയൊന്നാം തീയതി എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് മാത്രമായിരിക്കും. അവിശ്വാസം കൊണ്ടുവന്ന് ഭരണം പിടിക്കാനിറങ്ങിയ പ്രതിപക്ഷത്തിന് പാലായിൽ കാത്തിരിക്കുന്നത് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായിരിക്കാം.
അർഷ കെ.എസ്