കിളികൊല്ലൂർ പൊലീസ് മർദനം: സൈന്യം നടപടി തുടങ്ങി

Oct 22, 2022 - 02:15
0
കിളികൊല്ലൂർ പൊലീസ് മർദനം: സൈന്യം നടപടി തുടങ്ങി

 കൊല്ലം കിളികൊല്ലൂരിലെ പോലീസ് മർദനത്തിൽ സൈന്യം ഇടപെടുന്നു. കിളികൊല്ലൂരിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്.
സൈനികനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായ സാഹചര്യത്തിലാണു പൊലീസിനെതിരേ സൈനിക നടപടി വരുന്നത്. ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. എൻകെ പ്രേമചന്ദ്രൻ എംപി മുഖേന പ്രതിരോധ മന്ത്രിയെ സമീപിക്കാനാണു കുടുംബത്തിന്റെ ശ്രമം.
അതേസമയം കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ പൊലീസ് സേനയ്ക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട്  ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമർപ്പിക്കും. മർദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User