അമിത ശബ്ദത്തിൽ ബൈക്കുമായി കറങ്ങുന്ന യുവാവിനെ പൊക്കി മോട്ടോർ വാഹന വകുപ്പ്; സംഭവം കാക്കനാട്
Loud Midnight Bike Ride Ends in ₹7,000 Fine; Vehicle Seized After Residents' Complaint
കാക്കനാട്: പാർപ്പിട മേഖലയിൽ അർധരാത്രിയിൽ അമിതശബ്ദത്തോടെ ബൈക്ക് ഓടിച്ച് പരിസരവാസികൾക്ക് സ്ഥിരമായി ശല്യം സൃഷ്ടിച്ച യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അനധികൃതമായി സൈലൻസറിൽ മാറ്റം വരുത്തിയതിനാണ് യുവാവിന് ₹7,000 പിഴ ചുമത്തുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഇൻഫോപാർക്കിന് സമീപത്തെ ഒരു വില്ലാ സമുച്ചയത്തിലെ താമസക്കാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയത്. കളമശേരിയിലെ ഒരു സ്റ്റാർട്ട്അപ്പ് കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് പ്രദേശവാസികൾക്ക് ശല്യമായി മാറിയ ബൈക്കിന്‍റെ ഉടമ. രാത്രിയിൽ പലതവണ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും പുറത്തുപോകുന്നതും മടങ്ങിയെത്തുന്നതും കാരണം പരിസരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, വി. കശ്യപ് എന്നിവർ പരിശോധന നടത്തിയെങ്കിലും ആദ്യം ബൈക്ക് കണ്ടെത്താനായില്ല. പിന്നീട് കളമശേരിയിലെ ഓഫീസിലെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സൈലൻസറിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ₹7,000 പിഴ ചുമത്തി. സൈലൻസർ യഥാസ്ഥിതിയിലാക്കി ആർ.ടി.ഒ ഓഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷമേ വാഹനം വീണ്ടും ഉപയോഗിക്കാനാകൂവെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ, മോട്ടോർ വാഹന ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും യുവാവിന് നോട്ടീസ് നൽകിയിട്ടുണ്ട്.