തുടരുന്ന ഇലക്ഷന്‍ ക്രമക്കേട്, പഴുതടക്കാനുറച്ച് കോണ്‍ഗ്രസ്

തുടരുന്ന ഇലക്ഷന്‍ ക്രമക്കേട്, പഴുതടക്കാനുറച്ച് കോണ്‍ഗ്രസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പ്രകടമായി പക്ഷപാതം തുടരുന്ന സാഹചര്യത്തില്‍ ഇലക്ഷന്‍ നടപടികളില്‍ സുതാര്യതയും നീതിയും ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ തേടുന്നു. വോട്ടവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും തോന്നിയ പോലെ വോട്ടര്‍മാരെ വെട്ടിമാറ്റുന്നത് തടയാനുള്ള ആദ്യ പടിയാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതിലാണ് വോട്ടര്‍മാരെ വെട്ടിമാറ്റിയതെന്നും ഇത് ജനാധിപത്യം അട്ടിമറിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആജ്ഞാനുവര്‍ത്തിയായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍ത്തും പക്ഷപാതപരമായാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇത് തുടരാനാവില്ല. വോട്ടവകാശം മൗലികാവശമാക്കിയാല്‍ പൗരന് പരമോന്നത കോടതിയില്‍ വരെ അത് സംരക്ഷിക്കാന്‍ സാധിക്കും. ഫുട്പാത്തുകളില്‍ നടക്കുന്നത് ഭരണഘടന പ്രകാരം മൗലികാവശമാക്കി മാറ്റിയത് കഴിഞ്ഞ ദിവസമാണ്. അതനുസരിച്ചാണെങ്കില്‍ വോട്ടവകാശം എന്തു കൊണ്ടാം മൗലികാവകാശമായി പ്രഖ്യാപിക്കാനാവും. 1947 ഓഗസ്റ്റ് 21, 22 തിയ്യതികളില്‍ ചേര്‍ന്ന ഭരണഘടനാ നിര്‍മാണ സഭയുടെ യോഗത്തില്‍ വോട്ടവകാശം മൗലികാവശമാക്കുന്നതിനെക്കുറിച്ച് പരിഗണിച്ചിരുന്നു. ഡോ. ബി.ആര്‍. അംബേദ്കറും ജഗ്ജീവന്‍ റാമുമായിരുന്നു ഇതിനായി വാദിച്ചത്. ആ യോഗത്തില്‍ അധ്യക്ഷത വഹിച്ച സര്‍ദാര്‍ പട്ടേല്‍ ആ നിലപാടിനോട് യോജിക്കുകയാണ് ചെയ്തത്. വോട്ടവകാശം മൗലികാവശമാക്കുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ വൈമനസ്യമുണ്ടാകുമെന്ന് സി. രാജഗോപാലാചാരി വാദിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഓരോ ഇന്ത്യന്‍ പൗരന്റെയും മൗലികാവകാശമായിരിക്കണമെന്ന നിലപാടാണ് സര്‍ദാര്‍ പട്ടേല്‍ സ്വീകരിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശം ആധാരമാക്കി തെരഞ്ഞെടുപ്പ് നടത്തുക എന്ന 326ാം വകുപ്പ് നിലവില്‍ വന്നതിന്റെ പശ്ചാത്തലം തന്നെ ഇതാണ് -ജയ്‌റാം രമേശ് പറഞ്ഞു. സമീപകാലത്തെ കോടതി വിധികളും ഇതിനോട് യോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 2023 മാര്‍ച്ചില്‍ അനൂപ് ബിശ്വാളും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് അജയ് രാസ്‌തോഗി ചൂണ്ടിക്കാട്ടിയത് വോട്ടവകാശം മൗലികാവകാശമാണെന്നാണ് -ജയ്‌റാം രമേശ് പറഞ്ഞു.


സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ റെക്കോര്‍ഡ്, സ്വത്ത്, സാമ്പത്തിക താല്‍പര്യങ്ങള്‍, രാഷ്ട്രീയ സാമ്പത്തിക സ്രോതസ്സ് എന്നിവ വെളിപ്പെടുത്തണമെന്ന് കോടതിയാണ് നിര്‍ദേശിച്ചത്. നോട്ട വഴി സ്ഥാനാര്‍ഥികള്‍ക്കെതിരായ അതൃപ്തി പ്രകടിപ്പിക്കാന്‍ അവകാശം നല്‍കി. ഇതെല്ലാം സൂചിപ്പിക്കുന്നത് വോട്ട് ചെയ്യുക എന്നത് പൗരന്റെ മൗലികാവകാശമാണെന്നാണ്. വോട്ടവകാശവുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളെല്ലാം മൗലികാവകാശമാണ്. വോട്ട് ചെയ്യാനുള്ള അവകാശത്തെ അതില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് ഒരു ന്യായീകരണവുമില്ല. പ്രത്യേകിച്ചും ഇലക്ഷന്‍ കമ്മീഷന്‍ പ്രകടമായും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിര്‍ദേശപ്രകാരം പരസ്യമായി പക്ഷപാതം കാണിക്കുന്ന സാഹചര്യത്തില്‍ -അദ്ദേഹം ചൂണ്ടിക്കാട്ടി.