‘സരൾ കേരളം’ പ്രഖ്യാപിച്ചു; നിക്ഷേപങ്ങൾക്ക് വേഗം കൂട്ടാൻ പുതിയ നീക്കം
ഏകീകൃത അനുമതി സംവിധാനം; 19 നിയമങ്ങളിൽ ഭേദഗതി, പുതിയ തസ്തികകൾ, എൻഐഎ കോടതികൾ, മുദ്രവില ഇളവ് ഉൾപ്പെടെ നിർണായക മന്ത്രിസഭാ യോഗതീരുമാനങ്ങൾ
കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി ‘സരൾ കേരളം’ (SARAL KERALAM – Simplified and Accelerated Regulatory Approvals and Licenses) പദ്ധതി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ ലൈസൻസുകളും അനുമതികളും കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘One-State-One-Approval-One-Document’ (OSAD) ആശയം മുൻനിർത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നതിനായി ഏകീകൃത അതോറിറ്റിക്ക് രൂപം നൽകും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ കാതലായ ഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
എറണാകുളത്ത് രണ്ട് എക്സ്ക്ലൂസീവ് സ്പെഷ്യൽ എൻഐഎ കോടതികൾ സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി. ആരോഗ്യവകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 വിഭാഗത്തിൽ 18 പുതിയ തസ്തികകൾ സൃഷ്ടിക്കും. 2027 വർഷത്തേക്കുള്ള പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭ അംഗീകരിച്ചു.
ഫ്ലാറ്റുകൾക്ക് നിലവിൽ നൽകിയിരുന്ന നാല് ശതമാനം മുദ്രവില ഇളവ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-ററ) രജിസ്റ്റർ ചെയ്ത വില്ലകളുടെ കൈമാറ്റത്തിനും ബാധകമാക്കാനും തീരുമാനിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കേരള സ്വകാര്യ സർവകലാശാല ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പിൻവലിക്കാൻ അനുമതി തേടാനും മന്ത്രിസഭ തീരുമാനിച്ചു.
‘മലമുത്തൻ’ സമുദായത്തെ സംസ്ഥാന പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും. തിരുവനന്തപുരം ആര്യനാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് ചികിത്സാ ധനസഹായം അനുവദിക്കാനും തീരുമാനമായി.
കാസർകോട് കരിന്തളം വില്ലേജിലെ 0.4047 ഹെക്ടർ ഭൂമി ‘എസ്.സി, എസ്.ടി ത്രിവേണി തീരം പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റിന്’ മൂന്ന് വർഷത്തേക്ക് പാട്ടത്തിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)