അർധരാത്രിയിൽ മോദിയുടെ വീഡിയോ സന്ദേശം; മണിക്കൂറുകൾക്കകം രാഹുൽ ഗാന്ധിയുടെ തിരിച്ചടി

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നിയമവും ഫാസ്റ്റ്-ട്രാക്ക് കോടതികളും പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി.

അർധരാത്രിയിൽ മോദിയുടെ വീഡിയോ സന്ദേശം; മണിക്കൂറുകൾക്കകം രാഹുൽ ഗാന്ധിയുടെ തിരിച്ചടി

ന്യൂഡൽഹി: രാജ്യവ്യാപകമായി തുടരുന്ന നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദവും വിദ്യാർത്ഥി പ്രതിഷേധവും ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അർധരാത്രിയോടെ വീഡിയോ സന്ദേശവുമായി രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച ഒരു "നിസാര വിഷയമല്ല"െന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വിശ്വാസത്തെ തകർക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ രണ്ടര മാസത്തിനിടെ കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ഒരു അധ്യയന വർഷം നഷ്ടമാകാതിരിക്കാൻ 22 ലക്ഷത്തോളം വിദ്യാർത്ഥികൾക്കായി പരീക്ഷ വേഗത്തിൽ പുനഃസംഘടിപ്പിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികളും കൂടുതൽ കർശന ശിക്ഷകളും ഉൾപ്പെടുന്ന കരട് ബിൽ കേന്ദ്ര മന്ത്രിസഭ യോഗം പരിഗണിക്കുമെന്നും, പാർലമെന്റിന്റെ നിലവിലെ സമ്മേളനത്തിൽ തന്നെ അത് പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നതാണെന്നും, "അർധരാത്രി വീഡിയോ കൊണ്ട് വിദ്യാർത്ഥികളുടെ ബുദ്ധിയെ അപമാനിക്കരുത്"എന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശം വിദ്യാർത്ഥികളുടെ യഥാർഥ ആശങ്കകൾക്ക് മറുപടി നൽകിയില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും രാഹുൽ ആരോപിച്ചു. 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങളും ഉത്തരവാദികൾക്കെതിരായ ശക്തമായ നടപടികളും ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് സമരനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.