‘ആശുപത്രിയാക്കാൻ പറ്റില്ല, ഹോട്ടലാക്കാം’; പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ
96 കോടി രൂപ ചെലവഴിക്കുന്ന കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്; പ്ലാനിലെ പോരായ്മകൾ പരിഹരിച്ച് ആശുപത്രി പൂർത്തിയാക്കുമെന്ന് മന്ത്രി
പത്തനാപുരം: നിർമാണത്തിലിരിക്കുന്ന പത്തനാപുരം താലൂക്ക് ആശുപത്രി കെട്ടിടത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വലിയ കെട്ടിടമാണെങ്കിലും ആശുപത്രിയായി പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പോരായ്മകളുണ്ടെന്ന് മന്ത്രി പറഞ്ഞു.
“പ്ലാനിൽ പറയുന്ന രീതിയിലുള്ള കെട്ടിടം ആശുപത്രിയാക്കാൻ കഴിയില്ല. ഹോട്ടലാക്കാൻ കൊള്ളാം” എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സ്റ്റാർ ഹോട്ടൽ മാതൃകയിൽ കെട്ടിടം നിർമിച്ചാൽ മാത്രം പോരെന്നും രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെ നിർമിക്കുന്ന കെട്ടിടത്തിൽ സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ തുടങ്ങിയ പ്രധാന സൗകര്യങ്ങൾ ഇല്ലാത്തത് വലിയ വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രീകൃത എയർ കണ്ടീഷനിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഇതുമൂലം പ്രതിമാസം ലക്ഷങ്ങളുടെ അധിക വൈദ്യുതി ചെലവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വിഭാഗങ്ങൾക്ക് ആവശ്യമായ സ്ഥലം പോലും മാറ്റിവെച്ചിട്ടില്ലെന്നും വലിയ ബഹുനില കെട്ടിടമായിട്ടും നൂറിൽ താഴെ രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കല്ലടയാറിന്റെ തീരത്ത് ഏകദേശം 96 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിർമാണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. നിർമാണച്ചുമതലയുള്ള ഇൻകൽ അധികൃതരുമായി ചർച്ച നടത്തി പോരായ്മകൾ പരിഹരിച്ച് ആശുപത്രി വേഗത്തിൽ പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ആറ്റുതീരമിടിച്ചിൽ ആശുപത്രി കെട്ടിടത്തിന് ഭീഷണിയാകുന്നുണ്ടെന്നും പരിഹാര നടപടികൾ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തീരസംരക്ഷണത്തിനായി പൈലിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ഏകദേശം 8.50 കോടി രൂപ അധികമായി വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചത്.
നിലവിലെ താലൂക്ക് ആശുപത്രിയിൽ പ്രതിദിനം 300-ലേറെ ഒ.പി. നടക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലെന്ന പരാതിയും ഉയർന്നു. പുതിയ ആശുപത്രി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് ജനപ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. താലൂക്കിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.