വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രദീപ് റാവത്ത് അന്തരിച്ചു
അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ 74-ാം വയസ്സിൽ അന്ത്യം; പൊതുദർശനവും സംസ്കാരച്ചടങ്ങുകളും ബുധനാഴ്ച മുംബൈയിൽ നടക്കും.
'ഗജിനി' സിനിമയിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു ചൊവ്വാഴ്ച വൈകിട്ടോടെ അന്ത്യം.
നാല് വർഷം മുമ്പ് അർബുദരോഗത്തെ അതിജീവിച്ചിരുന്നെങ്കിലും ഒന്നര മാസം മുമ്പ് രോഗം വീണ്ടും ബാധിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 4-ന് വൈകിട്ട് 6 മുതൽ 6.30 വരെ ഇടയിലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് മാനേജർ സിദ്ധാർഥ് തിവാരി അറിയിച്ചു. മരണത്തിന് തൊട്ടുമുമ്പ് രക്തത്തിലെ പ്ലേറ്റ്ലെറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ആരോഗ്യനില വഷളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ടോടെ മുംബൈയിലെ ഗോരേഗാവിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരച്ചടങ്ങുകൾ നടക്കും. ഭാര്യ കല്യാണി റാവത്തും മകൻ വിക്രമാദിത്യയുമാണ് കുടുംബാംഗങ്ങൾ.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രദീപ് റാവത്ത്, പ്രത്യേകിച്ച് സൂര്യ നായകനായ സൂപ്പർ ഹിറ്റ് സിനിമ 'ഗജിനി''യിലെ ക്രൂരവില്ലൻ വേഷത്തിലൂടെയാണ് രാജ്യവ്യാപകമായി ജനപ്രീതി നേടിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.