വിഴിഞ്ഞം: കേരളം നല്‍കുന്ന സന്ദേശം

വിഴിഞ്ഞം: കേരളം നല്‍കുന്ന സന്ദേശം

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ നിയമവും പൊതുതാല്‍പര്യവും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ 49 ശതമാനം ഓഹരി സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ എം.എസ്.സി ഗ്രൂപ്പിന് കൈമാറാനുള്ള അദാനി പോര്‍ട്‌സിന്റെ നീക്കം കേരളത്തില്‍ ശക്തമായ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു നിര്‍ണായക ഇടപാട് പ്രഖ്യാപിച്ചത് കരാര്‍ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന വ്യക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഴിഞ്ഞം ഒരു സ്വകാര്യ കമ്പനിയുടെ സ്വത്ത് മാത്രമല്ല; കേരളത്തിന്റെ നികുതിപ്പണവും പൊതുനിക്ഷേപവും ദേശീയ പ്രാധാന്യവുമൊക്കെയുള്ള തന്ത്രപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയാണ്. ആദ്യഘട്ട വികസനത്തിനായി സംസ്ഥാനം ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച സാഹചര്യത്തില്‍, ഉടമസ്ഥാവകാശ ഘടനയില്‍ വലിയ മാറ്റം വരുത്തുന്ന തീരുമാനം സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കരാര്‍ പ്രകാരം 25 ശതമാനമോ അതിലധികമോ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. ദേശീയ സുരക്ഷയും പൊതുതാല്‍പര്യവും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍, ആദ്യം ഓഹരി ഇടപാട് പ്രഖ്യാപിക്കുകയും പിന്നീട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തത് സ്വാഭാവികമായും ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഇതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിക്കുകയും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്ത നടപടി സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതിന്റെ തെളിവാണ്. മറുവശത്ത്, പ്രതിപക്ഷമായ സി.പി.എം ഉള്‍പ്പെടെ സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന നിലപാട് സ്വീകരിച്ചതും, കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതും വിഷയത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സി പങ്കാളിയാകുന്നതിലൂടെ ചരക്ക് ഗതാഗതം കുത്തകവല്‍ക്കരിക്കപ്പെടുമെന്നും ചില ഷിപ്‌മെന്റുകള്‍ക്ക് നിയന്ത്രണം വരുമെന്നുമുള്ള ആശങ്കയാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പോര്‍ട് പോളിസിയില്‍ കോമണ്‍ യൂസര്‍ ചട്ടമുണ്ടെന്നും അത്തരമൊരു ആശങ്ക ആവശ്യമില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും നിയമപരവും സാമ്പത്തികവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കാതെ അനുമതി നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപരമായ സമീപനമായാണ് വിലയിരുത്തപ്പെടുന്നത്. വികസനത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ല; എന്നാല്‍ വികസനത്തിന്റെ പേരില്‍ കരാര്‍ വ്യവസ്ഥകളെയും സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങളെയും മറികടക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കുന്നത്. വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. അതിന്റെ ഭാവി തീരുമാനിക്കുന്നത് ഒരു കോര്‍പ്പറേറ്റ് ബോര്‍ഡ്‌റൂമിലല്ല, നിയമത്തിന്റെയും പൊതുതാല്‍പര്യത്തിന്റെയും ചട്ടക്കൂടിനുള്ളിലായിരിക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് ഈ വിവാദത്തിന്റെ കേന്ദ്രബിന്ദു.