പി.എസ്.സി. നിയമന ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ്; ക്രൈംബ്രാഞ്ച് ഫയലുകൾ തേടും

തിടുക്കത്തിൽ അന്വേഷണം ആരംഭിക്കില്ലെന്നാണ് സൂചന

പി.എസ്.സി. നിയമന ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ്; ക്രൈംബ്രാഞ്ച് ഫയലുകൾ തേടും

തിരുവനന്തപുരം: പി.എസ്.സിക്കെതിരെ ഉയർന്ന നിയമന ക്രമക്കേട് ആരോപണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. എന്നാൽ, തിടുക്കത്തിൽ അന്വേഷണം ആരംഭിക്കില്ലെന്നാണ് സൂചന. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യണമോയെന്ന് തീരുമാനമെടുക്കുക.അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് കത്ത് നൽകും. ആവശ്യപ്പെട്ട രേഖകൾ പി.എസ്.സി. കൈമാറാൻ തയ്യാറായില്ലെങ്കിൽ അവ ലഭ്യമാക്കുന്നതിനായി നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘത്തിൽ ഒരു എസ്.പി.യും ഒരു ഡി.വൈ.എസ്.പി.യും ഉൾപ്പെടുന്നു.

ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് വിവാദം തുടരുന്നതിനിടെയാണ് ക്രമക്കേടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ മുൻകൂർ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം സംബന്ധിച്ച് തടസ്സവാദവും ഉയർന്നിരുന്നു. എന്നാൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.