കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഡി കെ ശിവകുമാർ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ദൈവം വരവും കൊടുക്കുന്നില്ല, ശാപവും നൽകുന്നില്ല. അവസരമാണ് നൽകുന്നത്. ആ ലഭിച്ച അവസരത്തിൽ നാം എന്ത് നേടുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ സിദ്ധരാമയ്യ.
മൈസൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന്, പോരാട്ടങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന്, സാമൂഹ്യനീതിയുടെ പാതയിലൂടെ പാവപ്പെട്ടവരുടെ കൂട്ടാളിയായി കർണാടകയുടെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച എന്റെ പ്രിയപ്പെട്ട ശ്രീ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്. കർണാടകയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വിജയകരവും സ്വാധീനശാലിയുമായ ദീർഘകാല മുഖ്യമന്ത്രിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ ധീരനായ നേതാവാണ്.
ജനക്ഷേമ പദ്ധതികളിൽ നിന്ന് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാനാവാത്തവയാണ്. ഏകദേശം അമ്പത് വർഷത്തെ അദ്ദേഹത്തിന്റെ വിപുലമായ രാഷ്ട്രീയാനുഭവം, സാമൂഹിക പ്രതിബദ്ധത, ജനപക്ഷ നിലപാടുകൾ എല്ലായ്പ്പോഴും സ്മരണീയമായിരിക്കും.
2020-ൽ ഞാൻ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ, സിദ്ധരാമയ്യ എന്റെ കൂടെ നിന്നുകൊണ്ട് പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പിന്തുണ നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭരണകാലത്ത് മന്ത്രിയായും ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ച് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ പുരോഗതിക്കും നമ്മുടെ പാർട്ടിയുടെ ശക്തിവർധനയ്ക്കുമായി അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മാർഗനിർദേശവും ഇങ്ങനെ തന്നെ തുടരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കർണാടകയുടെ വികസനത്തിനായി നമുക്കെല്ലാവർക്കും ഒന്നായി മുന്നോട്ട് പോകാം.