590 രൂപ പിടിച്ച ബാങ്കിന് തിരിച്ചടി; ഉപഭോക്താവിന് 15,590 രൂപ നൽകാൻ കോടതി ഉത്തരവ്.

മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ മുൻകൂർ അറിയിപ്പില്ലാതെ അക്കൗണ്ടിൽ നിന്ന് തുക ഈടാക്കിയത് സേവനത്തിലെ വീഴ്ചയെന്ന് കണ്ടെത്തി; കാസർകോട് സ്വദേശിയുടെ പരാതിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ വിധി.

590 രൂപ പിടിച്ച ബാങ്കിന് തിരിച്ചടി; ഉപഭോക്താവിന് 15,590 രൂപ നൽകാൻ കോടതി ഉത്തരവ്.

മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ മുൻകൂർ അറിയിപ്പില്ലാതെ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 590 രൂപ ഈടാക്കിയ സംഭവത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. കാസർകോട് സ്വദേശി രാജു സ്റ്റീഫൻ ഡിസൂസ നൽകിയ പരാതിയിലാണ് കോടതി ബാങ്കിനെതിരെ ഉത്തരവിട്ടത്.

മുന്നറിയിപ്പോ നോട്ടീസോ നൽകാതെയാണ് അക്കൗണ്ടിൽ നിന്ന് 590 രൂപ ഡെബിറ്റ് ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ഉപഭോക്തൃ കോടതി, ബാങ്കിന്റെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി.

ഇതോടെ അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്ത 590 രൂപ തിരികെ നൽകുന്നതിനൊപ്പം, മാനസിക ബുദ്ധിമുട്ടിനും സേവനത്തിലെ വീഴ്ചയ്ക്കും 10,000 രൂപ നഷ്ടപരിഹാരവും, 5,000 രൂപ കോടതി ചെലവും നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കിന് കോടതി ഉത്തരവിട്ടു.

ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെയും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുകളുടെ സേവനത്തിൽ സുതാര്യതയും ഉപഭോക്തൃ അവകാശങ്ങളും ഉറപ്പാക്കുന്ന സുപ്രധാന വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.