ഇന്ത്യക്ക് വിജയത്തുടക്കം; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് തോൽവി
India beats England Odi Series
ബിർമിംഗ്ഹാം: ടി 20യിലെ നാണക്കേടിന് മറുപടി നൽകി ഇന്ത്യൻ ഏകദിനടീം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെയും 57 റൺസെടുത്ത അക്സർ പട്ടേലിന്‍റെയും 52 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറിന്‍റെയും 35 റൺസെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചറും ജോഷ് ടംഗും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ജോ റൂട്ടിന്‍റെയും ലിയാം ഡോവ്സണിന്‍റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്‍റെ മികച്ച ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
രണ്ടാമത്തെ മത്സരം 16ന് വൈകിട്ട് 5. 30 ന് കാർഡിഫിൽ നടക്കും.