സോയൂസ് 2.1എ കുതിച്ചുയർന്നു; അനിൽ മേനോൻ അടക്കം 3 സഞ്ചാരികൾ ബഹിരാകാശ നിലയത്തിലേക്ക്
Soyuz MS-29 Anil Menon International Space Station (ISS) Roscosmos NASA Space Launch
ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ തുടക്കമായത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്.) യാത്ര. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-ന് സോയൂസ് 2.1എ റോക്കറ്റ് വിക്ഷേപിച്ചു. പ്രേ്യാത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും അനിൽ മോനേനൊപ്പമുണ്ട്. ഇവർ എട്ടുമാസം ബഹിരാകാശത്തു ചെലവിടും.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ളതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. അതിനിടെ ഭൂമിയെ രണ്ടുതവണ വലംവെക്കും. തുടർന്ന് ഇന്ത്യൻസമയം രാത്രി 11.26-ന് ഐ.എസ്.എസുമായി ഡോക്ക് ചെയ്യും. ഐ.എസ്.എസിലെ റഷ്യൻ നിർമിത പ്രിചാൽ മോഡ്യൂളാണ് ഡോക്കിങ് പോർട്ട്. ഹാച്ച് ഓപ്പണിങ് (ഐ.എസ്.എസിലേക്കുള്ള വാതിൽതുറക്കൽ) ബുധനാഴ്ച രാത്രി 1.25-നാണ്. 2027 മാർച്ചിൽ സോയൂസ് എം.എസ്.-29 പേടകത്തിൽത്തന്നെ സംഘം മടങ്ങും. കസാഖ്സ്താനിലെ സ്റ്റെപി മേഖലയിൽ ആവും തിരിച്ചിറങ്ങുക.
മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനങ്ങളിലൊന്നായാണ് സോയൂസ് ബഹിരാകാശ പേടകങ്ങൾ കണക്കാക്കപ്പെടുന്നത്. 1960-കളിൽ ആരംഭിച്ച സോയൂസ് ബഹിരാകാശ പേടകപരമ്പര തുടർച്ചയായി നവീകരിക്കാറുണ്ട്.
എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറും യു.എസ്. ബഹിരാകാശ സേനയിൽ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനുമാണ് 49-കാരനായ അനിൽ. പാതിമലയാളിയായ അദ്ദേഹം അമേരിക്കയിലെ മിനിയാപോളിസിലാണ് ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛൻ ശങ്കരൻമേനോൻ. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ. സ്‌പെയ്‌സ് എക്സ് ജീവനക്കാരിയായ ഭാര്യ അന്നാ മേനോനും ബഹിരാകാശത്തുപോയിട്ടുണ്ട്. ജെയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നതോടെ അനിൽ മേനോൻ ഉൾപ്പെടുന്ന മൂവർസംഘം നിലവിൽ അവിടെയുള്ള ഏഴ് സഞ്ചാരികൾക്കൊപ്പെം ചേരും. നാസയുടെ ജെസ്സിക്ക മീർ, ജാക്ക് ഹാതവേ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർജി കുഡ്-സ്വേർച്കോവ്, സെർജി മികയേവ്, ആൻഡ്രി ഫെദ്യായേവ് എന്നിവരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. 2021 ഡിസംബറിൽ ബഹിരാകാശ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത അദ്ദേഹം ഏജൻസിയുടെ ഗ്രൂപ്പ് 23-ൽപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോൻ അടുത്ത ബഹിരാകാശ ദൗത്യത്തിനുള്ള ഗ്രൂപ്പ് 24-ലേക്ക് 2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്ന മേനോൻ മുൻപും ബഹിരാകാശ നടത്തിയിട്ടുണ്ട്. എന്നാൽ നാസയുടെ ഭാഗമായല്ല, സ്പേസ്എക്സിൽ ജീവനക്കാരിയായിരിക്കെ 2024 സെപ്റ്റംബറിൽ ആയിരുന്നു ആ യാത്ര. ഭൂമിയുടെ ഭ്രമണപഥത്തിലേക്കുള്ള സ്പേസ്എക്സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. നിലവിലെ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഫണ്ട് ചെയ്തതും കമാൻഡ് ചെയ്തതുമായ അഞ്ച് ദിവസത്തെ ദൗത്യമായിരുന്നു അത്. അനിൽ മേനോനും മുമ്പ് സ്പേസ്എക്സിൽ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം കമ്പനിയുടെ ആദ്യത്തെ ഫ്ളൈറ്റ് സർജൻ ആയിരുന്നു.
അനിൽ മേനോനൊപ്പമുള്ള ദുബ്രോവിനും കികിനയ്ക്കും MS-29 ദൗത്യം അവരുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണ്.