എറണാകുളത്ത് ട്രെയിൻ യാത്രികനെ കമ്പിനടിച്ച് മൊബൈല്‍ഫോണ്‍ കവര്‍ന്നു
Passenger Attacked with robbers and Mobile Phone Robbed Aboard Train in Ernakulam
കൊച്ചി: ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് സഞ്ചരിച്ച യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ അടിച്ചുവീഴ്ത്തി കവർച്ച ചെയ്തു. തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരൻ പത്തനംതിട്ട പള്ളിക്കല്‍ തോട്ടുവ രേവതിഭവനില്‍ എ. പ്രതാപന്റെ (22) മൊബൈല്‍ഫോണാണ് കവർന്നത്.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം, കഴിഞ്ഞ ദിവസം രാത്രി 10.40നായിരുന്നു സംഭവം. അഞ്ച് പേരടങ്ങുന്ന മോഷണസംഘത്തിലെ ഒരാളെ റെയില്‍വേ പൊലീസ് പിടികൂടി.സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കയറിയത്. പിന്നിലെ ജനറല്‍ കോച്ചിന്റെ വാതില്‍പ്പടിയില്‍ ഇരുന്നായിരുന്നു യാത്ര. കെ.എസ്.ആർ.ടി.സി സ്റ്റേഷന് പിന്നില്‍ ട്രെയിൻ വേഗതകുറച്ച് നീങ്ങുന്നതിനിടെ ട്രാക്കിനരികെ നിന്ന യുവാവ് മരക്കഷണം ഉപയോഗിച്ച് പ്രതാപന്റെ വലത് കൈപ്പത്തിക്ക് അടിച്ചു. ട്രാക്കിന് സമീപംവീണ ഫോണ്‍ മറ്റ് നാലുപേർ ചേർന്ന് കൈവശപ്പെടുത്തി.
പശ്ചിമബംഗാള്‍ ജല്‍പായിഗുരി സ്വദേശി പ്രോദിം കാമിയാണ് (24) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളാണ് കിട്ടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊബൈലുമായി കടന്ന മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം തുടരുന്നു. എറണാകുളത്തും ആലുവയിലും വാതില്‍പ്പടി ട്രെയിൻ യാത്രക്കാരെ ആക്രമിച്ച് മൊബൈല്‍ഫോണുകള്‍ കവരുന്നത് പതിവായിട്ടുണ്ട്.