രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ നടപടി; എം.ജി.സർവകലാശാല സുപ്രീം കോടതിയില്‍
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള ദളിത് ചിന്തക രേഖാ രാജിന്റെ നിയമനം, ഹൈക്കോടതി റദ്ദാക്കിയതിനെതിരെ എം.ജി.സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രേഖയും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖയുടെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന് നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉത്തരവ് നടപ്പാക്കാത്തതിനെതിരെ നിഷ സര്‍വകലാശാലയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല മേല്‍ക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ നിഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നിഷ ഹൈക്കോടതിയെ സമീപിച്ചത്. രേഖ രാജിന് റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് നല്കി എന്നും ആരോപിച്ചുള്ള ഹര്‍ജിയിലാണ് നിയമനം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്