കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പള വിതരണം

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പള വിതരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാല്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നില നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ധനമന്ത്രിയുമായി ഇന്നും ആശയ വിനിമയം നടത്തിയെന്നും ആന്റണി രാജു പറഞ്ഞു. കൂടുതല്‍ പണം കിട്ടാന്‍ ഇന്ന് തന്നെ അപേക്ഷിക്കും. നാളെ ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎന്‍ജി ബസുകള്‍ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ മൂന്ന് വാരം കാത്തിരുന്നു. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിതകാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎന്‍ടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകള്‍ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ സര്‍ക്കാര്‍ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്‌മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടില്‍ മാറ്റമുണ്ടകുമെന്ന സൂചന നല്‍കി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആര്‍ടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നല്‍കാന്‍ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു.