ഉപതിരഞ്ഞെടുപ്പ് തോൽവി ബി.ജെ.പി.യുടെ തന്ത്രമെന്ന് അഖിലേഷ് യാദവ്
ഇ.വി.എം. വിവാദം ദുർബലപ്പെടുത്താൻ അടുത്തിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ബോധപൂർവം പരാജയം ഏറ്റുവാങ്ങിയെന്ന് അഖിലേഷ് യാദവ്.
ലഖ്നൗ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ (ഇ.വി.എം.) ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കെതിരെ ഗുരുതര ആരോപണവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. സമീപകാലത്ത് നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ബോധപൂർവം പരാജയം ഏറ്റുവാങ്ങിയതാണെന്നും, ഇ.വി.എം. സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ദുർബലപ്പെടുത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണിതെന്നുമാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്. മധ്യപ്രദേശിലെ ദാതിയ, ബിഹാറിലെ ബങ്കിപുർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പട്ടതിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇ.വി.എം. സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തുന്ന സംശയങ്ങളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് ഈ തോൽവികളെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.