എഫ്-15 മുതൽ എ-10 വരെ; യുഎസ് യുദ്ധവിമാനങ്ങൾക്ക് കനത്ത നാശമെന്ന് റിപ്പോർട്ട്

ട്രംപിന്റെ യുദ്ധവിരാമ നീക്കത്തിനിടെ ജോര്‍ദാനിലെ പ്രധാന യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും യുദ്ധവിമാനങ്ങൾ ഉൾപ്പെടെ കനത്ത നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുകൾ.

Sep 11, 2026 - 12:15
0
എഫ്-15 മുതൽ എ-10 വരെ; യുഎസ് യുദ്ധവിമാനങ്ങൾക്ക് കനത്ത നാശമെന്ന് റിപ്പോർട്ട്

ഇറാനിലെ യുദ്ധം അവസാനിപ്പിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫറിന് പുല്ല് വിലയാണ്  ഇറാന്‍ നല്‍കിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ച് ക്രൂഡ് ഓയില്‍ വില കുറച്ച് ലോകത്ത് ശാന്തിയും സമാധാനവും പുനസ്ഥാപിക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് നേരെ വിപരീതമായ കാര്യമാണ്. ഇറാന്‍ ആക്രമണം കടുപ്പിച്ചു. അമേരിക്കയുടെ യുദ്ധവിമാനത്താവളമാണ് ചാമ്പലാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ ലോകം ഞെട്ടിയ സംഭവമായിരുന്നു. അമേരിക്കയില്‍ കടന്ന് ചെന്ന് ആക്രമിച്ച പോലെയായി കാര്യങ്ങള്‍. ജോര്‍ദാനിലെ തന്ത്രപ്രധാനമായ യുഎസ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ അതിശക്തമായ ബാലിസ്റ്റിക് മിസൈല്‍ പ്രഹരം നടന്നത്.  ജോര്‍ദാനിലെ മുവഫഖ് സാല്‍തി അല്‍ അസ്റഖ് എയര്‍ ബേസ് ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ അത്യാധുനിക പോര്‍വിമാനങ്ങളായ എഫ് 15 ഇ സ്ട്രൈക്ക് ഈഗിള്‍, കരസേനാ സഹായത്തിന് ഉപയോഗിക്കുന്ന എ 10 തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ നിരവധി യുദ്ധവിമാനങ്ങള്‍ക്ക് കനത്ത നാശം സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  യുഎസ് സൈനിക ചരിത്രത്തില്‍ അടുത്ത കാലത്തൊന്നും ഒരു വിദേശ താവളത്തില്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധമുള്ള കനത്ത ആയുധ നാശനഷ്ടമാണ് ഈ ആക്രമണത്തിലൂടെ അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത് ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചുവെന്നും കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലെന്നുമുള്ള പെന്റഗണിന്റെയും ജോര്‍ദാന്റെയും വാദങ്ങളെ പൂര്‍ണമായി തിരുത്തുന്നതാണ് പുറത്തുവരുന്ന ഉപഗ്രഹ ദൃശ്യങ്ങളും ആഭ്യന്തര സൈനിക റിപ്പോര്‍ട്ടുകളും എന്ന് കാണാം. ഹോര്‍മുസ് കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി സര്‍വീസ് നടത്തിയിരുന്ന ഇറാന്റെ അഞ്ച് പ്രധാന വാണിജ്യ ക്രൂഡ് ഓയില്‍ കപ്പലുകള്‍ അമേരിക്കന്‍ സേന വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പ്രതികാരമായാണ് ഇറാന്‍ ഈ ആക്രമണം അഴിച്ചുവിട്ടത്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലോകത്തെ ഞെട്ടിക്കുന്ന നാശനഷ്ടങ്ങളുടെ വിവരം പുറത്തുവിട്ടത്. വ്യോമതാവളത്തിലെ റണ്‍വേകള്‍, വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സംരക്ഷിത ഹാംഗറുകള്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നിവയെ കൃത്യമായി ഉന്നംവച്ചാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. താവളത്തില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് വ്യോമസേനയുടെ 332 എയര്‍ എക്സ്പെഡിഷണറി വിങ്ങിന്റെ ഭാഗമായ വിമാനങ്ങളാണ് വലിയ തോതില്‍ തകര്‍ന്നത്. പശ്ചിമേഷ്യന്‍ ആകാശത്ത് വ്യോമപ്രതിരോധവും ആക്രമണങ്ങളും ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ് 15 പോര്‍വിമാനങ്ങളില്‍ പലതിനും മിസൈല്‍ പതിച്ചു പറക്കാനാവാത്ത വിധം കേടുപാടുകള്‍ പറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ കരയില്‍നിന്നുള്ള ശത്രുനീക്കങ്ങളെ തകര്‍ക്കാന്‍ നിയോഗിച്ചിട്ടുള്ള എ 10 തണ്ടര്‍ബോള്‍ട്ട് വിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രത്യേക കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ചിട്ടുണ്ട്. 

ആക്രമണത്തിന്റെ ആഘാതത്തില്‍ താവളത്തിലെ ഇന്ധന സംഭരണശാലകള്‍ക്ക് തീപിടിക്കുകയും സ്ഫോടന പരമ്പരകള്‍ ഉണ്ടാവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ സ്ഥിരീകരിക്കുന്നുണ്ട്. വിമാനങ്ങള്‍ക്ക് പുറമെ അത്യാധുനിക റഡാര്‍ ഉപകരണങ്ങളും ഗ്രൗണ്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ഭാഗികമായി നശിച്ചിട്ടുണ്ട്. തങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കാന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് ഇരട്ടി പ്രഹരശേഷിയോടെ മറുപടി നല്‍കുക എന്ന വ്യക്തമായ രാഷ്ട്രീയ, സൈനിക ലക്ഷ്യത്തോടെയാണ് ഇറാന്‍ ജോര്‍ദാനിലെ താവളം തിരഞ്ഞെടുത്തത്. ഇസ്രയേലിനും അമേരിക്കയ്ക്കും ഒരേപോലെ ആകാശ സംരക്ഷണം നല്‍കുന്ന അവിഭാജ്യ താവളമായാണ് ഇറാന്‍ അല്‍ അസ്റഖിനെ കാണുന്നത്. മുന്‍പ് ഇറാന്‍ നടത്തിയ ഡ്രോണ്‍ മിസൈല്‍ വിക്ഷേപണങ്ങളെ ആകാശത്തുവച്ച് വെടിവച്ചിടാന്‍ യുഎസ് പോര്‍വിമാനങ്ങള്‍ പ്രധാനമായും പറന്നുയര്‍ന്നിരുന്നത് ഇവിടെ നിന്നായിരുന്നു.

അമേരിക്കയുടെ ഈ പ്രധാന ലോഞ്ചിങ് പാഡിനെ തന്നെ പ്രവര്‍ത്തനരഹിതമാക്കുന്നതിലൂടെ മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് മേല്‍ യുഎസ് നടത്തുന്ന നിരന്തര വ്യോമാക്രമണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ സൈനിക നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.  തങ്ങളുടെ കപ്പലുകള്‍ മുക്കിയതിന് മണിക്കൂറുകള്‍ക്കകം തന്നെ അതീവ കൃത്യതയോടെ അമേരിക്കയുടെ അഭിമാനമായ ജെറ്റുകളെ തകര്‍ക്കാന്‍ കഴിഞ്ഞത് സൈനികമായ വലിയ നേട്ടമായാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വിലയിരുത്തുന്നത്.  മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയെന്നതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായി പുറത്തുവരുമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിട്ടുണ്ട്....

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User