പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡ്; പരിശോധന പൂർത്തിയാക്കി ഇറങ്ങിയ ഉദ്യോഗസ്ഥരെ കൂവി വിളിച്ച് പ്രവർത്തകർ
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡ് പൂർത്തിയായി. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവി വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒപ്പം പിണറായി വിജയന്റെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡും ഉദ്യോഗസ്ഥർ പൂർത്തിയാക്കി. മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പരിശോധനയിൽ യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു. ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകളായ വീണ വിജയനും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് ഇഡി വ്യക്തമാക്കി.