കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന; സ്കൂൾ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനവുമായി മഹാരാഷ്ട്ര സർക്കാർ
സ്കൂളുകളിലും അവയ്ക്ക് ചുറ്റുമുള്ള 50 മീറ്റർ പരിധിയിലും ജങ്ക് ഫുഡ് വിൽപ്പന, പരസ്യം, സൗജന്യ വിതരണം എന്നിവയ്ക്ക് മഹാരാഷ്ട്ര സർക്കാർ വിലക്കേർപ്പെടുത്തി.
നമ്മുടെ രാജ്യത്തെ കുട്ടികളിൽ അമിതവണ്ണം, പ്രമേഹം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ സ്കൂളുകളിലും സ്കൂളുകൾക്ക് ചുറ്റുമുള്ള 50 മീറ്റർ പരിധിയിലും ജങ്ക് ഫുഡ് വിൽക്കുന്നതും പരസ്യം ചെയ്യുന്നതും സൗജന്യമായി വിതരണം ചെയ്യുന്നതും നിരോധിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഉത്തരവിറക്കി. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പുതിയ നിർദേശപ്രകാരം സ്കൂൾ പരിസരത്തും 50 മീറ്റർ ചുറ്റളവിലും നിരോധിച്ചിരിക്കുന്നത്. ഇതോടെ വട പാവ്, സമോസ, ഡീപ്-ഫ്രൈഡ് സ്നാക്സ്, ചിപ്സ്, ശീതളപാനീയങ്ങൾ, പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ, ചോക്ലേറ്റുകൾ, ഐസ്ക്രീം തുടങ്ങിയ ജങ്ക് ഫുഡ് ഇനങ്ങൾ സ്കൂളുകളിലും സമീപ പ്രദേശങ്ങളിലും ലഭിക്കില്ല. സർക്കാർ, എയ്ഡഡ്, സ്വകാര്യ, റെസിഡൻഷ്യൽ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സ്റ്റേറ്റ് ബോർഡ് എന്നിവ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിഭാഗം സ്കൂളുകളിലും ഈ നിർദേശം നിർബന്ധമായും നടപ്പാക്കണം.
'സുരക്ഷിത ഭക്ഷണം, സുരക്ഷിത മഹാരാഷ്ട്ര' എന്ന കാമ്പെയ്നിന്റെ ഭാഗമായാണ് ഈ ഉത്തരവ് നടപ്പിലാക്കിയതെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ടെ അറിയിച്ചു.