‘സ്ഥലം എംഎൽഎ ക്ഷണിച്ചു, മുൻ എംഎൽഎ ഉദ്ഘാടനം ചെയ്തു’; പൂഞ്ഞാറിൽ നിന്നൊരു മാതൃക
രാഷ്ട്രീയ വൈരങ്ങൾക്കപ്പുറം വികസനത്തിന് കൈകോർത്ത ജനപ്രതിനിധികൾ; എരുമേലി ആമക്കുന്ന് പാലം ശ്രദ്ധേയമായി
കോട്ടയം: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും പരസ്പര വിമർശനങ്ങളും പതിവാകുന്ന കാലത്ത്, പൂഞ്ഞാറിൽ നിന്നുള്ള ഒരു പാലം ഉദ്ഘാടനച്ചടങ്ങ് വേറിട്ട മാതൃകയാകുന്നു. എരുമേലിയിലെ വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് രാഷ്ട്രീയ രംഗത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നത്.
സ്ഥലം എംഎൽഎ എം.ജെ. സെബാസ്റ്റ്യനാണ് മുൻ എംഎൽഎയും പാലത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ച ജനപ്രതിനിധിയുമായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ പാലം നാടിന് സമർപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ഫലകത്തിൽ ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്. അന്നത്തെ പൂഞ്ഞാർ എംഎൽഎയായിരുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്.
നിർമാണം പൂർത്തിയായി പാലം ഉദ്ഘാടനത്തിന് സജ്ജമായപ്പോൾ നിലവിലെ എംഎൽഎ എം.ജെ. സെബാസ്റ്റ്യനും മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ പാലം ഉദ്ഘാടനം ചെയ്തതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു പദ്ധതിക്ക് തുടക്കം കുറിച്ച ജനപ്രതിനിധിയും അത് പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്ത ജനപ്രതിനിധിയും ഒരേ വേദിയിൽ എത്തിയതാണ് ചടങ്ങിന്റെ പ്രത്യേകത. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം വികസനത്തിന്റെ പേരിൽ ജനപ്രതിനിധികൾ കൈകോർക്കാമെന്ന സന്ദേശം കൂടിയാണ് ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നൽകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)