കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ കണ്ടെത്താൻ റേഡിയേഷൻ രഹിത എം.ആർ.ഐ സ്കാനിങ്; വിപ്ലവകരമായ മാറ്റവുമായി ഗവേഷകർ
കുട്ടികളിലെ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇനി റേഡിയേഷൻ ഭയം വേണ്ട. ആവർത്തിച്ചുള്ള സി.ടി സ്കാനുകൾ മൂലമുണ്ടാകുന്ന അപകടകരമായ അയോണൈസിങ് റേഡിയേഷൻ ഒഴിവാക്കി ശ്വാസകോശ പ്രവർത്തനം വിലയിരുത്താൻ സാധിക്കുന്ന പുതിയ എം.ആർ.ഐ സ്കാനിങ് സാങ്കേതികവിദ്യ യാഥാർത്ഥ്യമായി. ബ്രിട്ടനിലെ ഷെഫീൽഡ് സർവകലാശാലയിലെ 'പോളാരിസ്' ഗവേഷക സംഘമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.
ശ്വാസകോശം വായു നിറഞ്ഞതും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതുമായതിനാൽ സാധാരണ എം.ആർ.ഐ സ്കാനുകൾ വഴി വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുക പ്രയാസമായിരുന്നു. ഇതിന് പരിഹാരമായി 'ഹൈപർപോളറൈസ്ഡ് സെനോൺ-129 എന്ന വാതകം ശ്വാസമെടുക്കുമ്പോൾ ഉള്ളിലേക്ക് നൽകിയാണ് പരിശോധന നടത്തുന്നത്. ഈ സമയം ഏതാനും സെക്കൻഡുകൾ ശ്വാസം അടക്കിപ്പിടിക്കുമ്പോൾ, എം.ആർ.ഐ സ്കാനറിന് എളുപ്പത്തിൽ റീഡ് ചെയ്യാൻ കഴിയുന്ന ശക്തമായ സിഗ്നലുകൾ ഉണ്ടാകുന്നു.
പ്രധാന മേന്മകൾ:
റേഡിയേഷൻ ഒട്ടും ഇല്ല: അപകടകരമായ എക്സ്-റേ / റേഡിയേഷൻ രശ്മികൾ ശരീരത്തിൽ ഏൽക്കുന്നില്ല. ശ്വാസകോശത്തിലെ വായുസഞ്ചാരവും രക്തത്തിലേക്കുള്ള ഓക്സിജൻ കൈമാറ്റവും കൃത്യമായി മനസ്സിലാക്കാം.
ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാം: സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ നിലവിലെ സി.ടി സ്കാനുകളേക്കാൾ വേഗത്തിൽ കണ്ടെത്താം.
യുകെയിലെ ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈ പരിശോധനാ രീതി നിലവിൽ വിജയകരമായി ഉപയോഗിച്ചുതുടങ്ങി. മിനിറ്റുകൾക്കകം പൂർത്തിയാക്കാവുന്ന ഈ സാങ്കേതികവിദ്യ സാധാരണ എം.ആർ.ഐ മെഷീനുകളിലും ലഭ്യമാക്കാൻ ജി.ഇ ഹെൽത്ത്‌കെയറുമായി ചേർന്ന് ഗവേഷകർ ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)