സുഗതന്റെ അവധി അനുവദിക്കാമെന്ന കുറിപ്പ് റദ്ദാക്കി; നിലപാട് മാറ്റി തദ്ദേശവകുപ്പ്.
ജയിലിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് ആറുമാസം വരെ അവധി അനുവദിക്കാമെന്ന സസ്പെൻഷനിലായ അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് റദ്ദാക്കി.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആറുമാസം വരെ അവധി അനുവദിക്കാമെന്ന തദ്ദേശസ്വയംഭരണ വകുപ്പിലെ സസ്പെൻഷനിലായ അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് തദ്ദേശവകുപ്പ് റദ്ദാക്കി. നിലവിലെ നിയമത്തിൽ ഇല്ലാത്ത വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് മുൻ കുറിപ്പ് അസാധുവാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ജയിലിൽ കഴിയുന്ന കൗൺസിലർക്ക് എസ്കോർട്ട് പരോളിനോ ദീർഘകാല അവധിക്കോ നിയമപരമായ വ്യവസ്ഥയില്ലെന്ന് പുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതോടെ സുഗതന് ആറുമാസത്തെ അവധി അനുവദിച്ച തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനവും നിയമപരിശോധനയ്ക്ക് വിധേയമാകുകയും, അത് റദ്ദാകാനുള്ള സാധ്യത ഉയരുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിവാദമായ കുറിപ്പ് തയ്യാറാക്കിയ അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. നിലവിലെ നിയമവ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥ അഭിപ്രായം രേഖപ്പെടുത്തിയതെന്നും, അവരെ ബലിയാടാക്കിയെന്നുമാണ് ഉദ്യോഗസ്ഥ സംഘടനകളുടെ ആരോപണം. സംഭവത്തിൽ ഭരണപരവും നിയമപരവുമായി കൂടുതൽ നടപടികൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.