മൂവാറ്റുപുഴയിൽ പത്താം ക്ലാസുകാരന് നേരെ ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സഹപാഠികൾക്കെതിരെ കേസ്

Class 10 Student Assaulted by Schoolmates in Muvattupuzha; Juveniles Booked After Attack Video Goes Viral

മൂവാറ്റുപുഴയിൽ പത്താം ക്ലാസുകാരന് നേരെ ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സഹപാഠികൾക്കെതിരെ കേസ്

മൂവാറ്റുപുഴ: പത്താം ക്ലാസ് വിദ്യാർഥിയെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സഹപാഠികളായ നാല് വിദ്യാർഥികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാതാപിതാക്കളോടൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

സ്കൂൾ വിട്ടശേഷം വൈകിട്ട് നാലരയോടെ സ്കൂളിന് സമീപത്തെ ഒരു ഇടവഴിയിലായിരുന്നു ആക്രമണം. ഇതേ സ്കൂളിലെ വിവിധ ഡിവിഷനുകളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ആക്രമണത്തിനിരയായതും ആക്രമണം നടത്തിയതും. ഈ മാസം 16-ന് സ്കൂളിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പിറ്റേദിവസം മുൻകൂട്ടി ആസൂത്രണം ചെയ്ത് മർദനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിന് മുമ്പ് വിദ്യാർഥിയെ വളഞ്ഞ് പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് മർദനം നടത്തിയത്. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തിയ സംഘം പിന്നീട് അത് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ആരാണ് ചിത്രീകരിച്ചതെന്നത് വ്യക്തമല്ലെങ്കിലും, മർദനത്തോടൊപ്പം വീഡിയോ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള മുൻകൂട്ടിയുള്ള പദ്ധതിയുടെ സൂചനകൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങളിലുള്ള വിദ്യാർഥികളെ തിരിച്ചറിഞ്ഞ പൊലീസ്, മർദനമേറ്റ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളായ വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും.

സംഭവത്തെ സ്കൂൾ മാനേജ്മെന്റും ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ സ്കൂൾതലത്തിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.