കൽക്കരി ബ്ലോക്ക് കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സുപ്രീംകോടതിയുടെ ക്ലീൻ ചീറ്റ്

2015ലെ സമൻസ് ഉത്തരവ് റദ്ദാക്കി; സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ച് കേസ് അവസാനിപ്പിച്ചു

കൽക്കരി ബ്ലോക്ക് കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സുപ്രീംകോടതിയുടെ ക്ലീൻ ചീറ്റ്

ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ താലബിറ-II കൽക്കരി ബ്ലോക്ക് അനുവദനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചു. സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ച കോടതി, 2015ൽ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. 

2005-ൽ ഒഡീഷയിലെ താലബിറ-II കൽക്കരി ബ്ലോക്ക് അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മൻമോഹൻ സിങ്ങിനൊപ്പം വ്യവസായി കുമാർ മംഗളം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി. പരാഖ് എന്നിവരെയും പ്രത്യേക കോടതി പ്രതികളായി സമൻസ് ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് തള്ളാൻ വിചാരണക്കോടതിക്ക് മതിയായ കാരണങ്ങളില്ലായിരുന്നുവെന്ന് നിരീക്ഷിച്ചു. ഇതോടെയാണ് വർഷങ്ങളായി നീണ്ടുനിന്ന നിയമനടപടികൾക്ക് അന്ത്യം കുറിച്ച് അന്തരിച്ച മുൻ പ്രധാനമന്ത്രിക്ക് നിയമപരമായ വിമോചനം ലഭിച്ചത്.