കൊച്ചിയിൽ ഏഴര കോടി രൂപയുടെ കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ ലഹരിവസ്തുക്കൾ നശിപ്പിച്ചു

കൊച്ചിയിൽ ഏഴര കോടി രൂപയുടെ കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ ലഹരിവസ്തുക്കൾ നശിപ്പിച്ചു

കൊച്ചി: ഏകദേശം ഏഴര കോടിയോളം വില വരുന്ന കഞ്ചാവ്,എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൊച്ചി സിറ്റി പോലീസ് നശിപ്പിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പോലീസും റെയിൽവേ പോലീസും സംയുക്തമായി പിടികൂടിയ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. ബ്രഹ്‌മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലെ ഇൻസിനറേറ്ററിലായിരുന്നു ലഹരിവസ്തുക്കൾ കത്തിച്ചുനശിപ്പിച്ചത്.  587 കിലോഗ്രാം കഞ്ചാവ്, 2.26 കിലോഗ്രാം എംഡിഎംഎ, 77 ഗ്രാം ബ്രൗൺ ഷുഗർ, ഒരു കിലോഗ്രാമിലധികം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 143 ഗ്രാം നൈട്രാസെപാം ഗുളികകൾ എന്നിവയാണ് നശിപ്പിച്ച ലഹരിവസ്തുക്കളിൽ ഉൾപ്പെട്ടത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പിടികൂടിയ ലഹരി വസ്തുക്കളുടെ നശീകരണ നടപടി സ്വീകരിച്ചത്.. 

വലിയ അളവിലുള്ള ലഹരിവസ്തുക്കൾ സുരക്ഷിതമായി നശിപ്പിക്കുന്നതിനായി കൊച്ചി മേയറുടെ അനുമതി തേടിയ ശേഷമാണ് ബ്രഹ്‌മപുരം പ്ലാന്റിലെ ഇൻസിനറേറ്റർ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ഈ രീതിയിൽ നശിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കോടതിയുടെ പ്രത്യേക ഉത്തരവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന മാർഗനിർദേശങ്ങളും പൂർണമായി പാലിച്ചാണ് ലഹരിവസ്തുക്കളുടെ നശീകരണ നടപടികൾ പൂർത്തിയാക്കിയത്.