ജപ്പാനിലെ കുമാമോട്ടോയിൽ വൻ ഭൂചലനം; തീരദേശ മേഖലകളിൽ സുനാമി ജാഗ്രത

ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച അധികൃതർ തീരദേശ മേഖലയിലുള്ളവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകി.

ജപ്പാനിലെ കുമാമോട്ടോയിൽ വൻ ഭൂചലനം; തീരദേശ മേഖലകളിൽ സുനാമി ജാഗ്രത

ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 3.28 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ തീരദേശ മേഖലകളിലുള്ളവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് ഉടൻ മാറണമെന്ന് അധികൃതർ നിർദേശിച്ചു.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ വിവരമനുസരിച്ച്, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിത്തട്ടിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ ഭാഗത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഭൂചലനത്തെ തുടർന്ന് നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയാസാക്കി എന്നീ ക്യുഷു ദ്വീപിലെ മറ്റ് പ്രവിശ്യകളിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. നിലവിലെ കണക്കുകൾ പ്രകാരം, ലോകത്ത് രേഖപ്പെടുത്തുന്ന ഭൂചലനങ്ങളിൽ ഏകദേശം 18 ശതമാനവും ജപ്പാനിലാണ് സംഭവിക്കുന്നത്.