ചാക്കിൽ നിറച്ച പണം ; ശ്രീലേഖയുടെ പരാതി; BJPയിൽ ഞെട്ടിക്കുന്ന നീക്കങ്ങൾ!

ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും ആഭ്യന്തര ഗ്രൂപ്പ് പോരും രൂക്ഷമായതോടെ കേരള ബിജെപി കടുത്ത പ്രതിസന്ധിയിൽ.

ചാക്കിൽ നിറച്ച പണം ; ശ്രീലേഖയുടെ പരാതി; BJPയിൽ ഞെട്ടിക്കുന്ന നീക്കങ്ങൾ!

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ പാർട്ടി അടിമുടി മുങ്ങിത്താഴുന്ന ദയനീയ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊട്ടിഘോഷിച്ച ആദർശങ്ങളും അഴിമതിരഹിത ഭരണ വാഗ്ദാനങ്ങളും സ്വന്തം പാർട്ടിക്കുള്ളിലെ ക്രമക്കേടുകൾക്ക് മുന്നിൽ കാറ്റിൽപ്പറത്തുന്ന കാഴ്ചയാണ് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് കാണാൻ സാധിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും, വട്ടിയൂർക്കാവ്, തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും പുറത്തുവന്നതോടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകൾ പരസ്യമായ ചേരിപ്പോരിലേക്ക് വഴിമാറി. അഴിമതിക്കാർക്ക് തണലൊരുക്കിയ നേതൃത്വത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ചേർന്ന കോർ കമ്മിറ്റി യോഗം, ഒടുവിൽ നേതാക്കൾ തമ്മിലുള്ള അതിരൂക്ഷമായ വാക്പോരിനും വിരൽചൂണ്ടലുകൾക്കും വേദിയായി മാറി. ആദർശം പ്രസംഗിക്കുന്ന പ്രസ്ഥാനം ഉള്ളിൽനിന്ന് അഴുകിത്തീരുകയാണെന്നും, ജനങ്ങളുടെ മുന്നിൽ പാർട്ടി പൂർണ്ണമായും പ്രതിരോധത്തിലായെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഓരോ വിവരങ്ങളും.

പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കുറ്റക്കാർക്ക് കുടപിടിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷാണെന്ന് വി. മുരളീധരൻ വിഭാഗം തുറന്നടിച്ചതോടെ അഴിമതിയുടെ യഥാർത്ഥ വേരുകൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാകുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് ഉടൻ നീക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലെ വിഭാഗീയത വൻ സ്ഫോടനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖ വട്ടിയൂർക്കാവിലെ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് കൃത്യമായ തെളിവുകളോടെ ഔദ്യോഗിക പരാതി നൽകിയിട്ടും അത്  പൂഴ്ത്തിവെച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെ സംരക്ഷിക്കാൻ നേതൃത്വം തയ്യാറായെന്ന് നേതാക്കൾ യോഗത്തിൽ കുറ്റപ്പെടുത്തി. ഇതിനുപുറമേ തൃശൂർ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപ അപ്രത്യക്ഷമായ സംഭവത്തിൽ ബി. ഗോപാലകൃഷ്ണൻ ഉന്നയിച്ച ചോദ്യങ്ങൾ അഴിമതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കേവലം പാർട്ടിയുടെ വളർച്ചയ്ക്കല്ല, മറിച്ച് സ്വന്തം പോക്കറ്റ് വീർപ്പിക്കാനും അഴിമതി നടത്താനുമാണ് നേതാക്കൾ സ്ഥാനങ്ങൾ കൈയാളുന്നതെന്ന വസ്തുത ഈ തർക്കങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ നേതാക്കളെ സംരക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികൾക്ക് എറിഞ്ഞുകൊടുത്തുവെന്ന കെ. സോമന്റെ പരിഭവവും, "ഉപ്പ് തിന്നവർ വെള്ളം കുടിക്കും" എന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ രൂക്ഷമായ മുന്നറിയിപ്പും ബിജെപിയുടെ തകർച്ച പൂർണ്ണമായെന്ന് അടിവരയിടുന്നു. മുൻകാലങ്ങളിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒത്തൊരുമിച്ച് പ്രതിരോധിച്ചിരുന്നവർ ഇന്ന് പണം പങ്കുവെക്കുന്നതിലെ തർക്കങ്ങൾ കാരണം പരസ്പരം കഴുത്തറുക്കാൻ തുനിയുകയാണ്. അഴിമതി അന്വേഷിച്ച് ശുദ്ധീകരണം നടത്താൻ തുനിഞ്ഞാൽ പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ പലരും കുടുങ്ങുമെന്ന ഭയത്തിലാണ് അണികൾ. അഴിമതിക്കാരുടെ കേദാരമായി മാറിയ പ്രസ്ഥാനത്തിൽ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വാസ്യത നഷ്ടപ്പെട്ടെന്നും, ഗ്രൂപ്പ് പോരും സാമ്പത്തിക തിരിമറിയും കാരണം ബിജെപി കേരളത്തിൽ വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും വ്യക്തമാക്കുന്നതാണ് ഈ പുതിയ സംഭവവികാസങ്ങൾ.