കൊളംബിയയിൽ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പം; മരണം 132, നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 570ലേറെ പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം ഊർജിതം

കൊളംബിയയിൽ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പം; മരണം 132, നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ മരണം 132 ആയി. 570ലേറെ പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ. ഈ നൂറ്റാണ്ടിൽ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭൂകമ്പത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സൈന്യവും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

കുറഞ്ഞത് 1,575 വീടുകൾക്കും 18 ആരോഗ്യകേന്ദ്രങ്ങൾക്കും 52 സ്കൂളുകൾക്കും നാശനഷ്ടമുണ്ടായതായി കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല്ല അറിയിച്ചു. 61 കെട്ടിടങ്ങൾ പൂർണമായും തകർന്നതായും റിപ്പോർട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ 21 തുടർചലനങ്ങളും രേഖപ്പെടുത്തി.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ പസഫിക് മേഖലയിലെ ചോക്കോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയാണ്. കാടുകളും മോശം ഗതാഗതസൗകര്യങ്ങളും കാരണം ദുരന്തബാധിത മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് അടിയന്തര സഹായവും പുനരധിവാസ നടപടികളും വേഗത്തിലാക്കുന്നതിനൊപ്പം കാണാതായവർക്കായുള്ള തെരച്ചിലും തുടരുകയാണ്.