അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ചു; ശരീരത്തിൽ വിഷാംശം, പിതാവ് കസ്റ്റഡിയിൽ
തിന്നർ ഉള്ളിൽ ചെന്നെന്ന് പിതാവിന്റെ മൊഴി; മൊഴിയിലെ വൈരുധ്യത്തെ തുടർന്ന് വിശദമായ ചോദ്യം ചെയ്യൽ
അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ ഉള്ളിൽ തിന്നർ ചെന്നതായാണ് സംശയിക്കുന്നതെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് ഒരു കുഞ്ഞ് മരിച്ചു. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പിതാവിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങൾ രണ്ടും ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)