ഇ-20 പെട്രോളിന് പരിശോധനാ സംവിധാനങ്ങൾ വേണമെന്ന് ആവശ്യം
ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ വ്യക്തമായ മാനദണ്ഡങ്ങളും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു.
മുംബൈ: കേന്ദ്ര സർക്കാർ മായം ചേർത്ത പെട്രോൾ വിൽപ്പനയ്‌ക്കെതിരെ സംസ്ഥാനങ്ങൾക്ക് കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ വ്യക്തമായ മാനദണ്ഡങ്ങളും ആവശ്യമായ പരിശോധനാ ഉപകരണങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. എഥനോൾ കലർന്ന പെട്രോളിൽ ചെറിയ അളവിൽ പോലും ഈർപ്പം കലർന്നാൽ ഇന്ധനം ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ടെന്നും, ഇതുമൂലം പമ്പുടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പമ്പുടമകൾ കത്തിൽ വ്യക്തമാക്കുന്നു.
ഇ-20 പെട്രോളിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് പമ്പുടമകൾ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇ-20 പെട്രോളിനെ അനുകൂലിച്ച് മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ വാഹന നിർമാതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, 20 ശതമാനത്തിലധികം എഥനോൾ ചേർക്കുന്ന നടപടി ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ എന്ന നിലപാടും ചില കമ്പനികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്