"രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിപട്ടിക തയ്യാറാക്കിയിരുന്നത് രാഷ്ട്രീയ പാർട്ടികൾ"; ഗുരുതര ആരോപണങ്ങളുമായി എ ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറി
പ്രതികളുടെ പട്ടിക നല്‍കുന്നതില്‍ ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാണ്
തിരുവനന്തപുരം: പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും രൂക്ഷമായി വിമർശിച്ച് കൊണ്ട് ഉന്നത പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറി. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിപട്ടിക തയ്യാറാക്കിയിരുന്നത് രാഷ്ട്രീയ നേതാക്കൾ ആയിരുന്നുവെന്നും പ്രതികളുടെ പട്ടിക നല്‍കുന്നതില്‍ ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാണെന്നും പുസ്തകത്തിൽ പറയുന്നു. കൂടാതെ, സ്ഥാനമോഹികൾ ആയിരുന്ന നിരവധി പേർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. മന്ത്രിയും ഉദ്യോഗസ്ഥരും തമ്മില്‍ ഭാസ്‌കര്‍ പട്ടേലും തൊമ്മിയും തമ്മിലുള്ള ബന്ധം ആണെങ്കില്‍ എന്ത് വൃത്തികെട്ട കാര്യങ്ങളിലും ഇടപെടുമെന്നും ഹേമചന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. വിളവ് തിന്നുന്ന വേലികളെ നിര്‍ദയം പിഴുതെറിഞ്ഞില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും എന്ന മുന്നറിയിപ്പും എ ഹേമചന്ദ്രൻ പുസ്തകത്തിലൂടെ നൽകുന്നുണ്ട്. കമ്മ്യൂണിറ്റി പൊലീസിങിനെ അന്നത്തെ ഡിജിപി ഉള്‍പ്പെടെ എതിര്‍ത്തതായും ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഹേമചന്ദ്രന്റെ 'അധികാരത്തിന്റെ വഴി അനീതിയുടെയും' എന്ന പുസ്തകം മറ്റന്നാള്‍ പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് വെച്ചായിരിക്കും പ്രകാശനം നടക്കുക.