ഡിജിപി നിയമനം: മുഖ്യമന്ത്രിയുടെ പരിഗണനയിൽ എസ്. ശ്രീജിത്തിന്റെ പേര്

ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സർക്കാർ. സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിന് പകരം ജയിൽ മേധാവി എസ്. ശ്രീജിത്തിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ.

ഡിജിപി നിയമനം: മുഖ്യമന്ത്രിയുടെ പരിഗണനയിൽ എസ്. ശ്രീജിത്തിന്റെ പേര്

തിരുവനന്തപുരം: ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് നിർണായക നീക്കത്തിലേക്ക് സർക്കാർ നീങ്ങുന്നതായി സൂചന. എം ർ അജിത്കുമാറിന് പകരം നിലവിൽ ജയിൽ മേധാവിയായ എസ്. ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ശുപാർശ മുഖ്യമന്ത്രി പരിശോധിച്ചുവരുന്നതായും അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം വിരമിക്കുന്നതിനാൽ ഒഴിവാകുന്ന ഡിജിപി റാങ്ക് തസ്തികയിലേക്കുള്ള നിയമനമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ. ചട്ടപ്രകാരം അടുത്ത സീനിയർ എഡിജിപിക്കാണ് സ്ഥാനക്കയറ്റത്തിന് അർഹതയുള്ളത്. നിലവിൽ എം ർ അജിത് കുമാറിനാണ് അർഹതയുള്ളതെങ്കിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹം സസ്പെൻഷനിലായ സാഹചര്യത്തിൽ, നിലവിൽ ജയിൽ മേധാവിയായ എസ്. ശ്രീജിത്തിനെയാണ് ഡിജിപി റാങ്കിലേക്ക് പരിഗണിക്കുന്നത്. 

ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും സർവീസ് രേഖകളും വിലയിരുത്തിയ സ്ക്രീനിംഗ്-തല കമ്മിറ്റി കഴിഞ്ഞ ഡിസംബറിൽ തന്നെ ശുപാർശ സമർപ്പിച്ചിരുന്നു. ആ ഫയലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്. അതേസമയം, സസ്പെൻഷനെതിരെ എം.ആർ. അജിത് കുമാർ നിയമനടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹർജി അടുത്ത മാസമാണ് പരിഗണിക്കപ്പെടുക. നടപടികൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് അടുത്ത അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നത്.