ഭഗൽ സിംഗ് വെറും പ്രവർത്തകനല്ല, സിപിഎം പ്രാദേശിക നേതാവ്
ദുർമന്ത്രവാദം നടത്തി രണ്ടു സ്ത്രീകളെ ബലിദാനം ചെയ്ത കേസിലെ മുഖ്യ പ്രതി ഭഗൽ സിംഗ് സിപിഎമ്മിന്റെ മുതിർന്ന പ്രാദേശിക നേതാവാണെന്നു നാട്ടുകാർ. ഇലന്തൂർ ടൗൺ ബ്രാഞ്ചിലെ അംഗമാണിയാൾ. ജില്ലയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാൾ പലരെയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ട നിയോകമണ്ഡലത്തിലുടനീളം ഭഗൽ സിംഗ് വീണാ ജോർജിനു വേണ്ടി പ്രവർത്തിച്ചു. ഇവർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വീണയുടെ ചിത്രം സ്വന്തം ഫെയ്സ് ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
അന്നത്തെ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ വിജയിച്ച എൽഡിഎഫിന്റെ വിജയ ചിത്രം ഉൾപ്പെടുത്തിയ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജും ഇയാൾ തന്റെ ഫെയ്സ് ബുക്കിലൂടെ ഷെയർ ചെയ്തു. ഈ മാസം ഒന്നാം തീയതി അന്തരിച്ച കോടിയേി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം ഇലന്തൂർ ടൗൺ കമ്മിറ്റി നടത്തിയ വിലാപയാത്രയ്ക്ക് നേതൃത്വം നൽകിയതും ഭഗൽ സിംഗാണ്. സിപിഎമ്മിന്റെ പ്രാദേശിക സാമ്പത്തിക സ്രോതസ് കൂടിയാണിയാൾ. വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് സമയത്ത് ഇലന്തൂരിലെ പാർട്ടി പരിപാടികളെല്ലാം നടത്തിയത് ഇയാളാണെന്ന് നാട്ടുകാർ പറയുന്നു. വീണാ ജോർജുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. ഇലന്തൂരിൽ സ്വന്തമായി നടത്തുന്ന തിരുമ്മൽ കേന്ദ്രത്തിനു സർക്കാർ സഹായം നേടാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. ഇതെല്ലാം മുതലെടുത്ത് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനായിരുന്നു നരബലിയെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. ഇയാളുടെ തിരുമ്മൽ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം, ഇടതു മുന്നണി നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ സഹായത്തോടെ നിർമിച്ചതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)