പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണം വേണമെന്ന കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം 205.81 കോടി അടയ്ക്കും

പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണം വേണമെന്ന കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം 205.81 കോടി അടയ്ക്കും

2018 ആഗസ്റ്റിലെ പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നൽകണമെന്ന കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം. കേന്ദ്രം എഫ്‍ സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്.

   പണം അടച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നൽകാൻ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്.  ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരിവിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. 

205.81 കോടി തിരികെയടക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ സംസ്ഥാനം കത്തു നൽകി. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു ആവശ്യം. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ നിരവധി തവണ കത്തയച്ചിരുന്നു. പക്ഷേ സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. എന്നാൽ പണം  അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്‍സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ജുലൈയിൽ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാൻ സർക്കാർ നിർബന്ധിതരായി. തിരച്ചടവിനുള്ള ഫയലിൽ  മുഖ്യമന്ത്രി ഒപ്പിട്ടു. സാമ്പത്തിക പ്രതിസന്ധിക്കിടെ കൂടുതൽ തുക കണ്ടെത്തേണ്ട സ്ഥിതിയിലാണ് കേരളം. പ്രളയകാലത്തെ രക്ഷാപ്രവർത്തനം നടത്തിയതിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിന് 33.79 കോടി രൂപയും കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.