800 കോടി പിന്നിട്ട് ലോകജനസംഖ്യ

800 കോടി പിന്നിട്ട് ലോകജനസംഖ്യ

ലോകജനസംഖ്യ 800 കോടി പിന്നിട്ടതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്‌. മാനുഷിക വിഭവശേഷിയില്‍ ലോകം ഇന്ന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്


‘8 ബില്യന്‍ ഡേ’ എന്നാണ് ഈ ദിവസത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അഭൂതപൂര്‍വമായ വളര്‍ച്ചയാണിതെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, മരുന്നുകള്‍ തുടങ്ങിയ മേഖലകളിലുണ്ടായ കുതിച്ചുചാട്ടമാണ് മനുഷ്യായുസ്സിലും ഘട്ടംഘട്ടമായുള്ള കുതിപ്പുണ്ടാക്കിയിരിക്കുന്നത്. ചില രാജ്യങ്ങളിലെ ഉയര്‍ന്ന നിരക്കിലുള്ള പ്രത്യുത്പാദന നിരക്കും മറ്റൊരു കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കന്‍-ഏഷ്യന്‍ വന്‍കരയിലാണ് ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, താന്‍സാനിയ എന്നിവയാണ് ആ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍നിന്നാണ് അടുത്ത ബില്യന്‍ ജനസംഖ്യ വരികയെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചൈനയാണ് 142 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇന്ത്യ 141 കോടിയും പിന്നിടുകയാണ്.

ജനസംഖ്യ 700ല്‍നിന്ന് 800 കോടിയിലെത്താന്‍ 12 വര്‍ഷമാണെടുത്തത്. എന്നാല്‍, അടുത്തൊരു നൂറുകോടി കടക്കാന്‍ 15 വര്‍ഷമെടുക്കും. 2037ലായിരിക്കും ലോകജനസംഖ്യ 900 കോടി കടക്കുക. ലോക ജനസംഖ്യാ വളര്‍ച്ച കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും യു.എന്‍ പറയുന്നു.