രാഹുല്‍ ഗാന്ധി ഓഫീസ് അക്രമണം; പിണറായി മറുപടി പറഞ്ഞു

രാഹുല്‍ ഗാന്ധി ഓഫീസ് അക്രമണം; പിണറായി മറുപടി പറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി യുഡിഎഫ് അത്യന്ത്യം ഹീനമായ രാഷ്ട്രിയ തന്ത്രമാണ് സംസ്ഥാനത്ത് പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. സഭയ്ക്കുള്ളില്‍ കാര്യങ്ങള്‍ പറയാതെ പുറത്തുപോയി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണോ ശരിയായ രീതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ കുറിച്ചും പിണറായി പ്രതികരിച്ചു. ഓഫീസ് തകര്‍ത്തതിനെ ആരും ന്യായികരിച്ചില്ല. എസ് എഫ് ഐ ഓഫീസ് മാര്‍ച്ചാണ് അവിടെ നടന്നത്. അതിനെ അപലപിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി തള്ളി പറഞ്ഞു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും അപലിപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കര്‍ക്കശമായ നിയമനടപടികളിലേയ്ക്ക് കടന്നു. അതിന്റെ ഭാഗമായി ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു. 24 പ്രതികളെ പിടികൂടി. ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.   പ്രതിപക്ഷത്തിന്റെ നിയമസഭയിലെ നടപടികള്‍ അംഗീകരിക്കാനാകില്ല. ചോദ്യോത്തര വേള തടസപ്പെടുത്തിയ പ്രതിപക്ഷം എന്ത് സന്ദേശമാണ് നല്‍കുന്നത്. അടിയന്തിര പ്രമേയത്തിന്മേലുള്ള സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ പോലും പ്രതിപക്ഷം തയാറായില്ല. നിയമസഭാ നടപടിക്രമങ്ങളുടെ കാര്യങ്ങള്‍ അറിയാവുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല. പ്രതിപക്ഷ പെരുമാറ്റം ജനാധിപത്യ അവകാശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറയുന്നു. അത് പൂര്‍ണമായും തള്ളിക്കളയുന്നു. അസഹിഷ്ണതയോടെയാണ് പ്രതിപക്ഷം പെരുമാറുന്നത്. നോട്ടീസ് കൊടുത്ത വിഷയം സഭയ്ക്കുള്ളില്‍ ഉന്നയിക്കുയാണെങ്കില്‍ മറുപടി പൂര്‍ണമായും ഒഴിവാക്കണമെന്ന് യുഡിഎഫ് ആഗ്രഹിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.