ധീരജിന്റെ അവസ്ഥയുണ്ടാകാതെ നോക്കിക്കോ!! ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ വിവാദ പ്രസംഗം

ധീരജിന്റെ അവസ്ഥയുണ്ടാകാതെ നോക്കിക്കോ!! ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ വിവാദ പ്രസംഗം

ഇടുക്കി: പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തത് പോലുള്ള നടപടി എസ്എഫ്‌ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സി.പി.മാത്യുവിന്റെ ഭീഷണി പ്രസംഗം. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് വിവാദ പരാമര്‍ശം. ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്. ഇതാദ്യമായല്ല സി.പി.മാത്യുവിന് പ്രസംഗത്തിനിടെ നാക്ക് പിഴയ്ക്കുന്നത്. നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി.മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സി.പി.മാത്യുവിനെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി രാജി ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍.