ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി നടൻ വിനായകൻ
Vinayakan Targets John Brittas Over Student Protest Remark, Sparks Social Media Debate
ന്യൂഡൽഹി: രാജ്യസഭാ എംപിയും സി.പി.എം. നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി നടൻ വിനായകൻ. ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇടപെട്ടുവെന്നാണ് വിനായകൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചത്.
ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, "യുവതീ–യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ" എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുകയും ചെയ്തു.വിനായകന്റെ പരാമർശത്തിനെതിരെ ഇടതുപക്ഷ അനുഭാവികളിൽ നിന്നടക്കം ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ജോൺ ബ്രിട്ടാസുൾപ്പെടെ നിരവധി ഇടത് എം.പിമാർ സമരവേദിയിലെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടാസും മറ്റ് നേതാക്കളും ഇടപെട്ടതും ശ്രദ്ധ നേടിയിരുന്നു.
സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ, സി.പി.ഐ.(എം.എൽ.) നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെ വിവിധ ഇടത് നേതാക്കളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.അതേസമയം, വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളെയും വിനായകൻ ശക്തമായി വിമർശിച്ചിരുന്നു. ആ വിഷയത്തിൽ അദ്ദേഹത്തിന് വിവിധ രാഷ്ട്രീയ നിലപാടുകളിലുള്ളവരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നു.