കേരള ഗവർണർ രാഷ്ട്രപതിയായേക്കും

പുതിയ രാഷ്ട്രപതിയെ കണ്ടെത്താൻ ചർച്ചകൾ പുരോഗമിക്കുന്നു

കേരള ഗവർണർ രാഷ്ട്രപതിയായേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന.രാഷ്ട്രപതി പദത്തില്‍ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഭരണനേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഔദ്യോഗിക കൂടിയാലോചനകള്‍ നടന്നിട്ടില്ലെങ്കിലും ബിജെപി നേതാക്കള്‍ക്കിടയില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേര് സജീവമായുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുസ്ലിംകള്‍ക്കിടയിലെ പരിഷ്‌കരണവാദി എന്ന ലേബലിൽ ആരിഫ് മുഹമ്മദ് ഖാനെ ഉയര്‍ത്തിക്കാട്ടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും എന്നാണ് ഈ നേതാക്കള്‍ കരുതുന്നത്. രാജീവ് ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന കാലത്താണ് ഷാബാനു കേസിലെ നിലപാടിന്റെ പേരില്‍ രാജീവീനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി രംഗത്തുവന്നത്. ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ രാജീവ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി എതിര്‍ത്തു. ഇതിനു പിന്നാലെയാണ് ഖാന്‍ കോണ്‍ഗ്രസ് വിടുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ 2004ല്‍ ആണ് ബിജെപിയില്‍ എത്തുന്നത്. ബിജെപിയില്‍ എത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2007ല്‍ ബിജെപി വിട്ടെങ്കിലും മോദി പ്രധാനമന്ത്രിയായതോടെ 2014ല്‍ തിരിച്ചെത്തി.