ഗൗരിയുടെ ജീവനായി 5 കോടി സമാഹരിച്ചു; ഇനിയും വേണം 11 കോടി!!

16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനായി വേണ്ടത്. ഇതുവരെ അഞ്ച് കോടി..

ഗൗരിയുടെ ജീവനായി 5 കോടി സമാഹരിച്ചു; ഇനിയും വേണം 11 കോടി!!

അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. 16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനായി വേണ്ടത്. ഇതുവരെ അഞ്ച് കോടി രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സമാഹരിക്കാനായത്.  ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നാളെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. നാളെ സര്‍വീസ് നടത്തി ലഭിക്കുന്ന പണം ചികിത്സയ്ക്കായി കൈമാറും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ. ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. മെയ് മാസത്തിന് മുന്‍പ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ജനപ്രതിനിധികളും. കനിവുള്ള മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.