പാലക്കാട് ഇരട്ടക്കൊല; പൊലീസ് ഇരുട്ടില്‍തപ്പുന്നു

പാലക്കാട് ഇരട്ടക്കൊല; പൊലീസ് ഇരുട്ടില്‍തപ്പുന്നു

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലക്കേസില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. സുബൈര്‍ വധത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്നും അവര്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് പറയുമ്പോഴും അതില്‍ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനായിട്ടില്ല. സുബൈര്‍ വധത്തില്‍ പ്രതികള്‍ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ മറ്റു പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താന്‍ കഴിയൂ. കുറെയേറെപ്പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. അതേസമയം, 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.