ഉദുമയില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം; UDF അവിശ്വാസം പാസായി

LDF has lost the president position in Uduma Panchayat

ഉദുമയില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം; UDF അവിശ്വാസം പാസായി
ഉദുമയില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം; UDF അവിശ്വാസം പാസായി

കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഇത്. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

11 നെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റിന്റെ ചുമതല. ഉദുമയില്‍ യു.ഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്. ബാലറ്റ് പേപ്പറിന്റെ പിറകില്‍ ഒപ്പില്ലാത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. ഇരുവര്‍ക്കും 11 വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ രാജേന്ദ്രന്‍ പ്രസിഡന്റായത്.

കഴിഞ്ഞ ഡിസംബർ 27 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായ കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കലിന്റെ (എൻ. ചന്ദ്രൻ) വോട്ട് അസാധുവായതിനെ തുടർന്ന് 11 വീതം വോട്ടാണ് ഇരുമുന്നണികളുടെയും പ്രസിഡന്റ് സ്ഥാനാർഥികൾക്കു ലഭിച്ചത്. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റാവുകയായിരുന്നു. പി.വി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റ് 6 മാസം കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.

 കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ യുഡിഎഫിലെ സിയാസ് കാപ്പില്‍ അവിശ്വാസം അവതരിപ്പിച്ചു. തുടര്‍ന്ന് 45 മിനിട്ടോളം ചര്‍ച്ച നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെസി അജിത, അസി. സെക്രട്ടറി വി വി ശശി, പി എം സുരേന്ദ്രനാഥ്, എസ് കെ ശാലിനി, ടി പരമേശ്വരന്‍ എന്നിവര്‍ വോട്ടെടുപ്പ് നിയന്ത്രിച്ചു.