മാത്യു കുഴൽനാടന്റെ ഞെട്ടിക്കുന്ന കോൾ പുറത്ത് ; LDF ന്റെ നെഞ്ചിടിപ്പ് കൂട്ടി ചെന്നിത്തലയുടെ പോലീസ്
മാത്യു കുഴൽനാടൻ പുറത്തുവിട്ടതായി പറയുന്ന ശബ്ദരേഖയെ തുടർന്ന് പ്രളയകാല നടപടികളും തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിലെ കാലതാമസവും സംബന്ധിച്ച ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
കേരളത്തെ കണ്ണീരിലാഴ്ത്തിയ ആ മഹാപ്രളയം പ്രകൃതിയുടെ വിക്രിയയായിരുന്നില്ല, മറിച്ച് കഴിഞ്ഞ പിണറായി സർക്കാരിന്റെ അനാസ്ഥയും കോടികളുടെ അഴിമതിയും ഒത്തുചേർന്ന് സൃഷ്ടിച്ച ഒരു വൻ ദുരന്തമായിരുന്നു എന്ന യുഡിഎഫിന്റെ തുടർച്ചയായ ആരോപണങ്ങൾക്ക് ഒടുവിൽ ഔദ്യോഗികമായി അടിവര വീണിരിക്കുകയാണ്. യുഡിഎഫ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ പുറത്തുവിട്ട ആ സ്ഫോടനാത്മകമായ ശബ്ദരേഖയ്ക്ക് മേൽ ഇപ്പോൾ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും എൽഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്. കഴിഞ്ഞ ഏപ്രിൽ ഏഴിന് മാത്യു കുഴൽനാടൻ നടത്തിയ ആ വാർത്താസമ്മേളനത്തിൽ കൃത്യമായ തെളിവുകളോടെയാണ് മുൻ ഭരണമുന്നണിയുടെ പൊള്ളത്തരം അദ്ദേഹം പൊളിച്ചടുക്കിയത്. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവന്ന ആ ശബ്ദരേഖ, പ്രളയകാലത്ത് ഈ നാട് മുങ്ങിത്താഴുമ്പോൾ പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിമാരും എങ്ങനെയാണ് അഴിമതിക്ക് കുടപിടിച്ചത് എന്നതിന്റെ കൃത്യമായ നേർക്കാഴ്ചയാണ് പുറത്തു കൊണ്ടുവരുന്നത്.
തോട്ടപ്പള്ളി സ്പിൽവേ കൃത്യസമയത്ത് തുറക്കാതെ ഒരു മാസം വൈകിപ്പിച്ചത് വെറും അനാസ്ഥയായിരുന്നില്ല, മറിച്ച് മേരിമാത എന്ന വൻകിട കരാർ കമ്പനിയെ സഹായിക്കാനും 300 കോടിയോളം രൂപയുടെ മണൽ കൊള്ളയ്ക്ക് വഴിമരുന്നിടാനുമായിരുന്നു എന്ന് ഈ ഓഡിയോയിലൂടെ മാത്യു കുഴൽനാടൻ അക്കമിട്ട് നിരത്തി. ജനങ്ങളുടെ ജീവനേക്കാൾ കരാറുകാരന്റെ ലാഭത്തിന് മുൻഗണന നൽകിയ പിണറായി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളാണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നത്. മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും ചീഫ് എഞ്ചിനീയർ ജോഷിയും ചേർന്ന് നടത്തിയ ഈ ഒത്തുകളിക്ക് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മൗനാനുവാദം ഉണ്ടായിരുന്നു എന്ന യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങൾക്ക് ഈ അന്വേഷണ പ്രഖ്യാപനത്തോടെ രാഷ്ട്രീയമായി പുതിയ കരുത്ത് പകരുകയാണ്. ഈ വിഷയത്തിൽ bഭരണ പക്ഷത്തെ നിശബ്ദമാക്കാൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും, ഭരണം മാറിയതോടെ സത്യം പുറത്തുകൊണ്ടുവരാൻ യുഡിഎഫ് സർക്കാർ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

മണിയാർ പ്രൊജക്റ്റിൽ ഒരു സ്വകാര്യ കമ്പനിക്ക് വെറും എട്ട് കോടി രൂപയുടെ ലാഭമുണ്ടാക്കാൻ വേണ്ടി ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിച്ചതാണ് ചെങ്ങന്നൂരും കുട്ടനാടും അടക്കമുള്ള പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയ മഹാദുരന്തമായി മാറിയത്. അതുപോലെ തമിഴ്‌നാട്ടിലെ വൻകിട കരാറുകാരെ സംരക്ഷിക്കാൻ വേണ്ടി പറമ്പിക്കുളത്തുനിന്നും ചാലക്കുടിപ്പുഴയിലേക്ക് അനിയന്ത്രിതമായി വെള്ളം തുറന്നുവിട്ടതും പിണറായി സർക്കാരിന്റെ നേരിട്ടുള്ള അറിവോടെയാണെന്നാണ് യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം ജനത പ്രളയത്തിൽ ഒലിച്ചുപോകുമ്പോഴും കോർപ്പറേറ്റുകളുടെയും ഇടനിലക്കാരുടെയും പോക്കറ്റ് വീർപ്പിക്കാൻ ഒത്താശ ചെയ്ത പിണറായി വിജയനെതിരെ യുഡിഎഫ് ഇപ്പോൾ കടുത്ത രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ ഈ ശബ്ദരേഖ വ്യാജമാണെന്നും എഐ നിർമ്മിതമാണെന്നും പറഞ്ഞ് പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫ് നേതാക്കൾ രംഗത്തെത്തിയെങ്കിലും, ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണം അവരുടെ സകല പ്രതിരോധക്കോട്ടകളും തകർത്തെറിയുന്നതാണ്. ആരോപണങ്ങൾ കേവലം രാഷ്ട്രീയ പ്രസ്താവനകളല്ല, മറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെടാൻ പോകുന്ന യാഥാർത്ഥ്യങ്ങളാണെന്ന് മാത്യു കുഴൽനാടന്റെ കടുത്ത നിലപാടുകൾ വ്യക്തമാക്കുന്നു. പ്രളയ ദുരന്തത്തിന്റെ പേരിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച പിണറായി വിജയനും കൂട്ടർക്കും, ജനക്കൂട്ടത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുന്ന വലിയൊരു രാഷ്ട്രീയ തിരിച്ചടിയായി ഈ ക്രൈംബ്രാഞ്ച് അന്വേഷണം മാറും. വരും ദിവസങ്ങളിൽ ഈ അന്വേഷണം പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിക്ക് മേൽ വലിയൊരു ചോദ്യചിഹ്നമായി ഉയരുമെന്നുറപ്പാണ്.
സുലൈല എം